
ദില്ലി: ദേശീയ തലസ്ഥാന മേഖലയില്‍ ആയുധ, മയക്കുമരുന്നു വേട്ട. രണ്ടു പേര്‍ പിടിയിലായി. കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി ദില്ലി സ്പെഷ്യല്‍ സെല്ല് അറിയിച്ചു. ഉത്തര്‍ പ്രദേശ് സ്വദേശികളായ ആരിഫ്, മുഹമ്മദ് കുര്‍ബാന്‍ എന്നിവയെയാണ് മയക്കുമരുന്നും ആയുധങ്ങളുമായി ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്ല് പിടികൂടിയത്.
32 പിസ്റ്റള്‍, 10 കാറ്ററിഡ‍്ജ്, 15 കിലോ കറുപ്പ് എന്നിവയാണ് പ്രതികളില്‍ നിന്ന് കണ്ടെത്തിയത്. ദില്ലി, ഉത്തര്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ ആയുധങ്ങളും മയക്കുമരുന്നുമെത്തിക്കുന്ന സംഘത്തെപ്പറ്റി ഈമാസം ആദ്യമാണ് സ്പെഷ്യല്‍ സെല്ലിന് വിവരം ലഭിച്ചത്. ഇവരുടെ നീക്കം പൊലീസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ ദില്ലിയിലെ ഭാവന ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ സ്കോര്‍പിയോ വാഹനത്തില്‍ ആയുധവും മയക്കുമരുന്നുമായി പ്രതികളെത്തിയത്. വാഹനം വളഞ്ഞ പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ ഈ നീക്കം പൊലീസ് പരാജയപ്പെടുത്തി.
ആരിഫാണ് മാഫിയ സംഘത്തിലെ പ്രധാനി. ഡ്രൈവറും കൂട്ടാളിയുമാണ് മുഹമ്മദ് കുര്‍ബാന്‍. ആയുധം കടത്തിയതിന് ഉത്തര്‍ പ്രദേശിലും ഹരിയാനയിലും നാലു കേസുകളിലെ പ്രതിയാണ് ആരിഫ്. 2015 മുതല്‍ ദില്ലിയിലെ വിവിധ ക്രമിനല്‍ സംഘങ്ങള്‍ക്ക് ആരിഫ് ആയുധമെത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടു കൊല്ലം മുമ്പ് മുതലാണ് മയക്കുമരുന്നു കടത്തു തുടങ്ങിയത്. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ആയുധം കടത്തിയ. കേസുകളില്‍ പ്രതിയണ് മുഹമ്മദ് കുര്‍ബാന്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam