വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമം, സന്ന്യാസിയെ ഒറ്റയ്ക്ക് ഇടിച്ചിട്ട് യുവതി, കിട്ടിയത് മുട്ടന്‍ പണി

By Web TeamFirst Published Aug 25, 2020, 12:22 AM IST
Highlights

ആത്മീയ പഠനത്തിനെത്തിയ യുഎസ് സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജസന്ന്യാസി യുവതിയുടെ ഇടിയേറ്റ് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്.

ചെന്നൈ: ആത്മീയ യാത്രക്ക് എത്തിയ വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വയം പ്രഖ്യാപിത സന്ന്യാസിക്ക് കിട്ടിയത് മുട്ടന്‍പണി. അയോധന കലയിൽ വിദഗ്ധയായ വിദേശവനിത സന്ന്യാസിയെ ഒറ്റയ്ക്ക് കീഴ്പ്പെടുത്തി. പ്രത്യാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്ന്യാസിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.

തമിഴ്നാട്ടിലെ ക്ഷേത്ര നഗരമായ തിരുവണ്ണാമലയിലാണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ച സ്വയം പ്രഖ്യാപിത സന്ന്യാസിയെ വിദേശവനിത കൈകാര്യം ചെയ്ത് പൊലീസിന് കൈമാറിയത്. ആത്മീയ പഠനത്തിനെത്തിയ യുഎസ് സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജസന്ന്യാസി യുവതിയുടെ ഇടിയേറ്റ് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായി. ആയോധന കലയില്‍ വിദഗ്ധയായ യുവതിയുടെ പ്രത്യാക്രമണത്തില്‍ ഇടത് കൈയ്ക്ക് ഉള്‍പ്പടെ പൊട്ടലേറ്റു. 

തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് ഭാഗമായാണ് അമേരിക്കൻ പൗരയായ മുപ്പതുകാരി ക്ഷേത്ര നഗരിയിൽ എത്തിയത്. ലോക്ക് ഡൗണ് വന്നതോടെ നാട്ടിലേക്കുള്ള മടക്കം മുടങ്ങി. ആത്മീയ പഠനത്തിന്‍റെ ഭാഗമായി തിരുവണ്ണാമലയിലെ ക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് വീടിന് പുറത്ത് നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. കാഷായ വസ്ത്രവും നിറയെ മാലകളും അണിഞ്ഞെത്തിയ ഇയാള്‍ വിദേശവനിതയെ വാടക വീടിനുളിലേക്കു വലിച്ചു ഇഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുക ആയിരുന്നു.

തുടക്കത്തിലെ അമ്പരപ്പ് മാറിയ യുവതി അതിക്രമം ചെറുത്തു. സന്ന്യാസിയെ ഇടിച്ച് നിലത്തിട്ട യുവതി പിന്നാലെ ഒച്ചവച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി. പ്രദേശവാസികള്‍ ചേര്‍ന്ന് ഇയാളെ സമീപത്തെ മരത്തില്‍കെട്ടിയിട്ട് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. നാമക്കൽ സ്വദേശി മണികണ്ഠൻ എന്നയാളാണ് പിടിയിലായത്. മണികണ്ഠന്‍റെ മുഖത്തെ ഉള്‍പ്പടെ കാര്യമായി പരിക്കേറ്റിട്ടുണ്ട്. 

ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സന്ന്യാസവേഷത്തില്‍ തിരുവണ്ണാമലയില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കയറൽ, ആക്രമിച്ചു പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

click me!