
കോഴിക്കോട്: ലഹരിമാഫിയയുടെ കാരിയറായെന്ന ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലിന്മേൽ 10 പേർക്കെതിരെയാണ് കോഴിക്കോട് സിറ്റി പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രായപൂർത്തിയാവാത്ത മറ്റൊരു കുട്ടി കൂടെ ഇവരുടെ കെണിയിൽ പെട്ടിട്ടുണ്ടെന്ന് പൊലീസിന് വിവരം കിട്ടി. മൂന്ന് വർഷമായി ലഹരിക്കടിമയായ തന്നെ പലതവണ കാരിയറായി ഉപയോഗിച്ചെന്നായിരുന്നു ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ പതിനാലുകാരിയുടെ ഈ വെളിപ്പെടുത്തൽ പുറത്ത് വന്ന സാഹചര്യത്തിൽ വൈകിയെങ്കിലും നടപടികൾക്ക് പൊലീസ് തുടക്കമിട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാം കൂട്ടായ്മ വഴിയാണ് ലഹരി കൈമാറ്റം നടത്തിയതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുൾപ്പെട്ട റോയൽ ഡ്രഗ്സ് എന്ന കൂട്ടായ്മയിലെ അംഗങ്ങളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇതിൽ പെൺകുട്ടിയുടെ അയൽവാസിയായ ഒരു യുവാവുമുണ്ട്.
ഇയാളുൾപ്പെടെ 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരു ഇതര സംസ്ഥാന തൊഴിലാളി വഴിയാണ് ഇയാൾ പെൺകുട്ടിക്ക് ലഹരി നൽകിയിരുന്നത്. ഇയാളെയും പൊലീസ് തിരിച്ചറിഞ്ഞു. സംഘത്തിലുളള പലരും നേരത്തെ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ്. പ്രായപൂർത്തിയാവാത്ത ഒരു കുട്ടി കൂടി ഈ ശൃംഖലയിലുണ്ട്. 25 പേരടങ്ങുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റം നടത്തിയതെന്നും ഇതിൽ ഗോവ, ബംഗളൂരു എന്നിവിടങ്ങളലുള്ള ആളുകളുണ്ടെന്നും വ്യക്തമായി.
പെൺകുട്ടി ലഹരിക്കടിമയായ കാര്യം തെളിവ് സഹിതം നേരത്തെ പരാതി നൽകിയിട്ടും പൊലീസ് ഗൗരവമായി എടുത്തിലെന്ന് രക്ഷിതാക്കൾ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. സമീപത്തെ കൂടുതൽ സ്കൂളുകളിലേക്ക് ഈ റാക്കറ്റിന്‍റെ സ്വാധീനമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി 15 അംഗ സംഘമാണ് കേസന്വേഷിക്കുക. നിലവിൽ ലഹരി വിമുക്ത ചികിത്സയിലുളള പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകിയ ശേഷം വിപുലമായ മൊഴിയെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam