
കൊച്ചി: കൊച്ചിയുടെ പുറങ്കടലിൽ വൻ ലഹരിമരുന്ന് വേട്ട. രാജ്യാന്തര മാർക്കറ്റിൽ പന്തീരായിരം കോടി രൂപ വിലമതിക്കുന്ന മെത്താംഫിറ്റമിനാണ് നാവിക സേനയുടെ സഹായത്തോടെ കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. സംഭവത്തിൽ പാകിസ്ഥാൻ പൗരൻ എന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു.
രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട ലഹരിമരുന്ന് വേട്ടയാണ് പുറങ്കടലിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുളളിൽ നടന്നത്. 2500 കിലോ മെത്താംഫിറ്റമിനാണ് പിടികൂടിയത്. ലഹരിമരുന്ന് കൊണ്ടുവന്ന കപ്പലും കസ്റ്റിഡിയിലെടുത്തു. അഫ്ഗാനിസ്ഥാനിൽ തുടങ്ങി പാകിസ്ഥാനിലെത്തിച്ച് ഇന്ത്യൻ തീരംവഴിയുളള ലഹരിമരുന്ന കടത്ത് തടയുന്നതിനായി ഓപറേഷൻ സമുദ്രഗുപ്തിന് കേന്ദ്ര ഏജൻസികൾ കഴിഞ്ഞ വർഷം തുടക്കം കുറിച്ചിരുന്നു. ഇതിന്‍റെ ഭാഗമായുളള അന്വേഷണത്തിലാണ് 12000 കോടിയുടെ ലഹരിമരുന്നുമായി കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയിലൂടെ നീങ്ങുന്നതായി വിവരം ലഭിച്ചത്. തുടർന്ന നാവിക സേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പന്തീരായിരം കോടിയുടെ ലഹരിമരുന്ന് കണ്ടെടുത്തതെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഡയറക്ടർ സഞ്ജയ് കുമാർ സിംഗ് വ്യക്തമാക്കി.
ശ്രീലങ്കയും മാലിദ്വീപുമായി കൂടി സഹതകരണിച്ചാണ് പുറങ്കടലിലെ പരിശോധന നടത്തിയതെന്ന് എൻ സി ബി അറിയിച്ചു. 134 ചാക്കുകളിലാക്കിയാണ് മെത്താംഫിറ്റമിൻ കപ്പലിൽ സൂക്ഷിച്ചിരുന്നത്. കപ്പലിനെ അനുഗമിച്ചിരുന്ന സ്പീഡ് ബോട്ട് അടക്കമുളളവയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഹാഷിഷ് ഓയിലുമായി യുവാവ്; പിടികൂടാനെത്തിയ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം, അറസ്റ്റ്
അതേസമയം തൃശൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത വില്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി എന്നതാണ്. മണ്ണുത്തി മുളയം അയ്യപ്പന്‍കാവ് സ്വദേശി ആനക്കോട്ടില്‍ അജിതിനെയാണ് ( 20, പുല്ലന്‍) പീച്ചി പൊലീസ് സാഹസികമായി പിടികൂടിയത്. പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ബൈക്ക് വേഗത്തില്‍ ഓടിപ്പിച്ച് പൊലീസുകാര്‍ക്കു നേരേ ഇടിച്ചുകയറ്റി. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് പീച്ചി പൊലീസ് സ്റ്റേഷനിലെ സി പി ഒ ആയ കിരണിനു പരിക്കേറ്റു. വലതുകാലിലെ മുട്ടിനു മുകളില്‍ പരുക്കേറ്റ അദ്ദേഹത്തെ ഉടനെത്തന്നെ ചികിത്സയ്ക്കു വിധേയനാക്കി. ഇതിനിടയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറും സംഘങ്ങളും ചേര്‍ന്ന് പ്രതിയെ പിടികൂടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam