കാപ്പ കേസിൽ ജയിൽശിക്ഷ അനുഭവിച്ച ആൾ ഉൾപ്പെടെ അക്രമി സംഘത്തിലുണ്ടായിരുന്നതായാണ് വിവരം
തിരുവനന്തപുരം: ലഹരിമാഫിയ വീട് അടിച്ചുതകര്‍ത്തശേഷം വീട്ടുകാരെ ആക്രമിച്ചതായി പരാതി. കണ്ടല സ്റ്റേഡിയത്തിനു സമീപം റഹിമിന്റെ വീട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. വീട്ടുടമ റഹീം (40) ന് ആക്രമണത്തിൽ പരിക്കേറ്റു. രണ്ട് ബൈക്കുകളിൽ എത്തിയ നാലംഗ സംഘം വീടിന്‍റെ ഗേറ്റിന് മുന്നിലെത്തി വീട്ടിൽ ആളുണ്ടോ എന്ന് ചോദിച്ച ശേഷം ഗേറ്റ് വെട്ടിപ്പൊളിക്കാൻ ശ്രമിക്കുകയായിരുന്നു. ഗേറ്റ് വെട്ടിപ്പൊളിക്കുന്നതിന്‍റെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ ആയിരുന്നു റഹീമിനെ ആക്രമിച്ചത്. ശേഷം സംഘം വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ജനലും സ്കൂട്ടറും കണ്ണിൽ കണ്ടതെല്ലാം ഈ സംഘം നശിപ്പിച്ചതായി റഹീം പരാതിപ്പെട്ടു.
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി വീടിനുള്ളിൽ സംഘം കയറിയത്. തടയാൻ ശ്രമിച്ച റഹീമിനെ ആക്രമിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ റഹീം ആശുപത്രിയിൽ ചികിത്സ തേടി. അക്രമിസംഘത്തെ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ടല സ്റ്റേഡിയം പരിസരത്ത് കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവുമുണ്ടെന്ന് നേരത്തെ പരാതികൾ ഉയർന്നിട്ടുണ്ട്. കാപ്പ കേസിൽ ജയിൽശിക്ഷ അനുഭവിച്ച ആൾ ഉൾപ്പെടെ അക്രമി സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

ഹാഷിഷ് ഓയിലുമായി യുവാവ്; പിടികൂടാനെത്തിയ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം, അറസ്റ്റ്
അതേസമയം തൃശൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത വില്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി എന്നതാണ്. മണ്ണുത്തി മുളയം അയ്യപ്പന്‍കാവ് സ്വദേശി ആനക്കോട്ടില്‍ അജിതിനെയാണ് ( 20, പുല്ലന്‍) പീച്ചി പൊലീസ് സാഹസികമായി പിടികൂടിയത്. പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ബൈക്ക് വേഗത്തില്‍ ഓടിപ്പിച്ച് പൊലീസുകാര്‍ക്കു നേരേ ഇടിച്ചുകയറ്റി. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് പീച്ചി പൊലീസ് സ്റ്റേഷനിലെ സി പി ഒ ആയ കിരണിനു പരിക്കേറ്റു. വലതുകാലിലെ മുട്ടിനു മുകളില്‍ പരുക്കേറ്റ അദ്ദേഹത്തെ ഉടനെത്തന്നെ ചികിത്സയ്ക്കു വിധേയനാക്കി. ഇതിനിടയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറും സംഘങ്ങളും ചേര്‍ന്ന് പ്രതിയെ പിടികൂടി.
