
കൊല്ലം: കുരീപ്പുഴയില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ വയോധികന്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഷഹറുദ്ദീന്‍റെ മരണം ഹൃദയാഘാതം മൂലമെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ ഷഹറുദ്ദീന്‍ ഹൃദ്രോഗിയാണെന്ന് അറിഞ്ഞുകൊണ്ട് ബോധപൂര്‍വം വഴക്കുണ്ടാക്കിയെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ അയല്‍ക്കാരനെതിരെ കൊലപാതക കേസാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
കൊല്ലം കുരീപ്പുഴ വടക്കേച്ചിറ സ്വദേശി ഷഹറുദ്ദീന്‍ കോയ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. അയല്‍ക്കാരുമായി ഷഹറുദ്ദീനും കുടുംബവും വഴക്ക് പതിവായിരുന്നു. ഞായറാഴ്ച്ച രാത്രിയും വഴക്കുണ്ടായി. ഷഹറുദ്ദീൻ കുഴഞ്ഞു വീണു. അഞ്ചാലുംമൂട്ടിലെ സ്വകാര്യആശുപത്രിയിൽ അദ്ദേഹത്തെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വഴക്കിനിടെ ഉണ്ടായ കല്ലേറിൽ പരുക്കേറ്റാണ് ഷഹറുദ്ദീൻ മരിച്ചതെന്ന് കുടുംബം ആരോപിച്ചു. അയൽവാസി വിജയകുമാറിനെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായി.
എന്നാല്‍ ഷഹറുദ്ദീന്‍ ഹൃദ്രോഗിയാണെന്ന് അറിഞ്ഞുകൊണ്ട് അയല്‍വാസി പ്രകോപനം ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അയല്‍വാസി വിജയകുമാറിനെതിരെ കൊലക്കേസ് ചുമത്തിയിരിക്കുന്നത്. അഞ്ചാലുംമൂട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam