
കൊല്ലം: കുമ്മിളില്‍ ഇരുപത്തിയൊന്നുകാരിയുടെ ആത്മഹത്യക്ക് കാരണം കാമുകന്‍റെ ചതിയാണെന്ന പരാതിയുമായി കുടുംബം. എലിവിഷം കഴിച്ചതിനു ശേഷം മണ്ണെണ്ണ കുടിച്ചായിരുന്നു കുമ്മിള് സ്വദേശിനി ഷഹിനയുടെ ആത്മഹത്യ. കാമുകന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഷഹിന ആത്മഹത്യ ചെയ്തതെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ വച്ച് ഷെഹിന മരിച്ചത്. അതിനും ദിവസങ്ങള്‍ക്കു മുമ്പ് ഈ മാസം നാലാം തീയതിയായിരുന്നു എലിവിഷം കഴിച്ച ശേഷം മണ്ണെണ്ണ കുടിച്ചുളള ആത്മഹത്യാശ്രമം. അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയ ഷഹിനയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷം കഴിച്ച വിവരം ഷഹിന ആരോടും പറഞ്ഞിരുന്നില്ല.
പിന്നീട് അസ്വസ്ഥതകള്‍ മൂര്‍ച്ഛിച്ച് പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചിരുന്നു. തുടര്‍ന്നായിരുന്നു മരണം. അഞ്ചല്‍ കോളജില്‍ പഠിക്കുന്ന സമയത്ത് ഒരു ചെറുപ്പക്കാരനുമായി ഷഹിനയ്ക്ക് അടുപ്പമുണ്ടായിരുന്നെന്നും ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്നും കുടുംബം പറയുന്നു.
യുവാവിന്‍റെ കുടുംബാംഗങ്ങളുമായും ഷഹിന സംസാരിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഈ ചെറുപ്പക്കാരന്‍റേതെന്നു സംശയിക്കുന്ന ചിത്രങ്ങളും പൊലീസിന് കുടുംബം കൈമാറിയിട്ടുണ്ട്. ഷഹിന പീഡിപ്പിക്കപ്പെട്ടിരുന്നോ എന്നതടക്കം ബന്ധുക്കളുന്നയിക്കുന്ന സംശയങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. കൊട്ടിയത്ത് റംസി എന്ന യുവതിയുടെ ആത്മഹത്യയുടെ നടുക്കം മാറും മുമ്പാണ് സമാനമായ സാഹചര്യത്തില്‍ മറ്റൊരു യുവതിയുടെ ആത്മഹത്യ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam