
ഫരീദാബാദ്: ജോലിക്ക് പോകാൻ പറഞ്ഞതിന് ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഹരിയാണയിലെ ഫരീദാബാദ് പഞ്ച്ശീൽ കോളനിയിൽ താമസിക്കുന്ന നേഹാ കുമാരി(26)യാണ് കൊല്ലപ്പെട്ടത്. ഭർത്താവായ അമിത് ഗുപ്തയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽപോയ ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ആറുമാസം ഗർഭിണിയായ നേഹാ കുമാരിയെ ബുധനാഴ്ചയാണ് വാടകവീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
2025 ഏപ്രിലിലാണ് നേഹയും അമിത് ഗുപ്തയും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ദമ്പതിമാർ വാടകവീട്ടിലേക്ക് മാറി. ഫരീദാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു അമിത് ഗുപ്തയുടെ ജോലി. എന്നാൽ, ഇടയ്ക്കിടെ ജോലിക്ക് പോകാതിരിക്കുന്നത് ഇയാളുടെ പതിവായിരുന്നു. ഇതേച്ചൊല്ലി നേഹാ കുമാരിയും അമിത് ഗുപ്തയും തമ്മിൽ വഴക്കും പതിവായിരുന്നു.
ബുധനാഴ്ചയും ഇതേവിഷയത്തിൽ ദമ്പതിമാർക്കിടയിൽ തർക്കമുണ്ടായി. ജോലിക്ക് പോകാൻ പറഞ്ഞതിൽ പ്രകോപിതനായി ഗുപ്ത ഭാര്യയെ മർദിച്ചു. ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. ഇതിനുപിന്നാലെയാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തല മുക്കിപ്പിടിച്ച് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്.
സംഭവത്തിന് പിന്നാലെ അമിത് ഗുപ്ത ബന്ധുവിനെ ഫോണിൽവിളിച്ച് കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. തുടർന്ന് മൊബൈൽഫോൺ സ്വിച്ച് ഓഫ്ചെയ്ത പ്രതി വീട്ടിൽനിന്ന് കടന്നുകളഞ്ഞു. ഇതേസമയം, നേഹാ കുമാരിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ ബന്ധുക്കൾ വാടകവീട്ടിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയായ യുവതിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടത്. ഉടൻതന്നെ ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam