
ജയ്പൂർ: ഗുണ്ടകൾ തമ്മിലുള്ള ഗ്യാങ് വാറിൽ മകളെ കോച്ചിങ് സെന്ററിൽ കൊണ്ടുവിടാനെത്തിയ കർഷകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. രാജസ്ഥാനിലെ സിക്കാറിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. താരാചന്ദ് കദ്വാസര എന്നയാളാണ് മകളുടെ മുന്നിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് മരിച്ച പിതാവിന്റെ മൃതദേഹത്തിന്റെ തോളിൽ ചാരി കരയുന്ന മകളായ പതിനാറുകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ഗുണ്ടാസംഘം നേതാവ് രാജു തേത്ത് എന്നയാളാണ് ഇയാളെ വെടിവെച്ച് കൊന്നത്. താരാചന്ദിന്റെ കാറിന്റെ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കവെ തടഞ്ഞപ്പോൾ വെടിവെക്കുകയായിരുന്നു. എതിരാളികൾ രാജു തേത്തിനെയും കൊലപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷമായി നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന മകൾ കൊനിതയെ കോച്ചിംഗ് സെന്ററിൽ ചേർക്കാനാണ് താരാചന്ദ് എത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളുടെ ബന്ധുവിനും ആക്രമണത്തിൽ പരിക്കേറ്റു. പ്രതികളെ പിടികൂടി ശിക്ഷിക്കണമെന്നും കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും താരാചന്ദിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
മദ്യലഹരിയിൽ വാക്ക് തർക്കം ; തൊടുപുഴയിൽ ഒരാൾ കുത്തേറ്റ് മരിച്ചു,3പേർ പിടിയിൽ
രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ചോട്ടി ഖാതുവിലെ കർഷകനായിരുന്നു താരാചന്ദ്. ഭാര്യയ്ക്കും മൂന്ന് പെൺമക്കൾക്കും ഒപ്പമാണ് താമസം. മകൾ കൊനിത ഡോക്ടറാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സിക്കറിൽ കഴിഞ്ഞ ദിവസമുണ്ടായ ഗുണ്ടകളുടെ ഏറ്റുമുട്ടലിൽ ഞെട്ടിയിരിക്കുകയാണ് സംസ്ഥാനം. കുപ്രസിദ്ധ ഗുണ്ടാതലവന്മാരായ രാജു തേത്തിന്റെയും ലോറൻസ് ബിഷ്ണോയിയുടെയും സംഘമാണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ നാലംഗ സംഘം രാജു തേത്തിനെ വെടിവെച്ച് കൊലപ്പെടുത്തി. തുടർന്ന് ഫേസ്ബുക്കിൽ വീഡിയോയും പോസ്റ്റ് ചെയ്തു. അനന്ത്പാൽ സിങ്, ബൽബീർ ബനുദ എന്നിവരുടെ കൊലപാതകത്തിന് പകരമായിട്ടാണ് രാജു തേത്തിനെ കൊലപ്പെടുത്തിയതെന്നും അവകാശപ്പെട്ടു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും സംസ്ഥാനത്തെ ഗുണ്ടാവാഴ്ച അവസാനിപ്പിക്കണമെന്നും ആവശ്യമുയർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam