
നെടുങ്കണ്ടം: മദ്യപിച്ചെത്തുന്ന പിതാവും മുത്തശ്ശിയും ചേർന്ന് പിഞ്ചുകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതായി പരാതി. പട്ടം കോളനിയിലാണ് അഞ്ചും ആറും വയസുള്ള കുട്ടികള്‍ക്ക് നേരെ ക്രൂരത. ആരോഗ്യ വകുപ്പ് നടത്തിയ ഫീൽഡ് സർവേയിലാണ് കുട്ടികൾക്ക് നേരെ അതിക്രമം നടക്കുന്നതായി കണ്ടെത്തിയത്. ഇവരുടെ അതിക്രമത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പട്ടം കോളനി മെഡിക്കൽ ഓഫിസർ വി കെ പ്രശാന്ത് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനും നെടുംകണ്ടം സ്റ്റേഷൻ ഹൗസ് ഓഫിസർക്കും റിപ്പോർട്ട് നൽകി.
നെടുങ്കണ്ടം മേഖലയിൽ ആരോഗ്യവകുപ്പ് നടത്തിയ ഭവന സന്ദർശനത്തിനിടെയാണ് കുട്ടികൾ ഉപദ്രവിക്കപ്പെടുന്ന വിവരം പുറത്തുവന്നത്. ആറ് വയസ്സുള്ള പെൺകുട്ടിയുടെയും നാല് വയസ്സുള്ള ആൺകുട്ടിയുടെയും മാതാവ് സമീപകാലത്ത് വിദേശത്തേക്ക് പോയിരുന്നു. ഭാര്യയുടെ മാതാവിനൊപ്പമാണു രണ്ട് കുട്ടികളും, ഇവരുടെ പിതാവും കഴിയുന്നത്. പതിവായി മദ്യലഹരിയിൽ വീട്ടിൽ എത്തുന്ന പിതാവ് മക്കളെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട്.
മകളുടെ ഭർത്താവിനോടുള്ള വിരോധം കാരണം മുത്തശ്ശിയും കുട്ടികളെ ഉപദ്രവിക്കും. നിരന്തരമായ ഉപദ്രവം കാരണം കുട്ടികൾക്ക് പെരുമാറ്റ വൈകല്യം ഉണ്ടായെന്നാണു കണ്ടെത്തൽ. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിനോട് ആവശ്യപ്പെട്ടു.
Read More : മുളക് പൊടി മുഖത്ത് വിതറി ആക്രമണം; ക്വട്ടേഷൻ അയൽവാസിയായ അമ്മയും മകളും വക, ചോദ്യം ചെയ്യലില്‍ ട്വിസ്റ്റ് !
അതേസമയം നെടുങ്കണ്ടത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അച്ഛനും ബന്ധുവും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സമാനതകളില്ലാത്ത പീഡനം ആയിരുന്നു വീട്ടിനുള്ളില്‍ വച്ച് പെണ്‍കുട്ടികള്‍ നേരിട്ടിരുന്നത്. പഠന മികവ് പരിശോധനയുടെ പേരിലായിരുന്നു പാതിരാത്രിയിലുള്ള പിതാവിന്‍റേയും ബന്ധുവിന്‍റേയും പീഡനമെന്നാണ് 7ഉം 5ഉം വയസുള്ള പെണ്‍കുട്ടികള്‍ ആരോഗ്യ പ്രവര്‍ത്തകരോട് പങ്കുവച്ചത്. സംഭവത്തിൽ കുട്ടികളുടെ കുട്ടികളുടെ അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
അഞ്ചും ഏഴും വയസ് പ്രായമുള്ള പെൺകുട്ടികള്‍ക്കാണ് ആഴ്ചകളായി മർദ്ദനമേറ്റിരുന്നത്. ജോലി കഴിഞ്ഞ് പിതാവ് രാത്രി വൈകിയാണ് വരുന്നത്. ഒപ്പം ബന്ധുവും കാണും. മദ്യലഹരിയിൽ പിതാവ് ഉറങ്ങും. ബന്ധു കുട്ടികളെ സമീപത്തെമുറിയിൽ കയറ്റി കതകടയ്ക്കും. കസേരയിൽ കയറ്റി നിർത്തി ഒന്നു മുതൽ പത്തു വരെ ചൊല്ലാൻ കുട്ടികളോട് പറയും. ചൊല്ലിയില്ലെങ്കിൽ മര്‍ദ്ദനം തുടങ്ങും. രാത്രിയാണെന്ന പരിഗണന പോലുമില്ലാതെ നിലത്ത് ഉപ്പ് വിതറി അതിന്‍റെ മുകളില്‍ കാല്‍മുട്ടില്‍ നിർത്തുകയും ചെയ്യുന്നത് പതിവായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി രാത്രി പതിനൊന്നര മുതൽ പുലർച്ചെ ഒന്നര വരെ കുട്ടികളുടെ ഉറക്കെയുള്ള നിലവിളിയും മുതിർന്നവരുടെ ഉച്ചത്തിലുള്ള സംസാരവും കേട്ട പ്രദേശവാസികൾ ആശാവർക്കറെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.