
നന്ദേത്: പഞ്ചായത്ത് ഭരിക്കാൻ തടസമായത് രണ്ട് കുട്ടികളെന്ന നിബന്ധന. ആറ് വയസ് പ്രായമുള്ള മകളെ കനാലിൽ മുക്കിക്കൊന്ന് അച്ഛൻ. മഹാരാഷ്ട്രയിലെ നന്ദേതിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു ക്രൂരത.പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ 28കാരന് തടസമായിരുന്നത് രണ്ട് കുട്ടികൾ മാത്രമേ പാടുള്ളൂവെന്ന നിബന്ധനയായിരുന്നു. മഹാരാഷ്ട്രയിലെ നിയമപ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അനുമതിയില്ല. മഹാരാഷ്ട്ര തെലങ്കാന അതിർത്തിയിലെ മുഖേദ് താലൂക്കിലെ കെരൂർ സ്വദേശിയായ 28കാരനാണ് സ്വന്തം മകളെ കനാലിൽ മുക്കി കൊന്നത്.
ജനുവരി 29നാണ് ഇയാൾ നിസാമബാദിലേക്ക് മകൾ പ്രാച്ചിയുമായി ബൈക്കിൽ എത്തിയത്. ഇതിന് ശേഷം നിസാമാബാദിലെ ഒരു കനാലിൽ മകളെ മുക്കിക്കൊന്ന ശേഷം തിരിച്ച് വീട്ടിലെത്തി. കുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് നൽകിയ ചിത്രം നാട്ടുകാരിൽ ചിലർ തിരിച്ചറിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയുമാണ് ഇയാൾക്കുണ്ടായിരുന്നത്. പാണ്ഡുരംഗിന് ആദ്യം പിറന്നത് ഇരട്ട പെൺകുട്ടികളായിരുന്നു. മഹാരാഷ്ട്രയിൽ വരാൻ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലക്ഷ്യമിട്ടിരുന്ന യുവാവിന് മത്സരാർത്ഥിക്ക് രണ്ട് കുട്ടികൾ മാത്രമേ പാടുള്ളൂവെന്ന നിബന്ധന തടസമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആയിരുന്നു 28കാരൻ പദ്ധതിയിട്ടിരുന്നത്. മത്സരിക്കാനുള്ള ആഗ്രഹം നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞപ്പോൾ ഒരു കുട്ടിയെ ദത്തുനൽകാനായിരുന്നു ഇയാൾക്ക് ലഭിച്ച ഉപദേശം.
മകന്റെ ജനന സർട്ടിഫിക്കറ്റിൽ തിരിമറി നടത്താൻ പൂനെയിലെ കോർപ്പറേഷൻ ഓഫീസിനെ ഇയാൾ സമീപിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ ഉദ്ദേശിച്ച പോലെ നടക്കാതെ വരികയായിരുന്നു. ഇതോടെയാണ് കുട്ടികളിലൊരാളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. മകളെ കൊന്ന ശേഷം തിരിച്ച് ഗ്രാമത്തിലെത്തിയ ഇയാൾ കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകാനായിരുന്നു പദ്ധതി. സ്വന്തം ഗ്രാമത്തിൽ നിന്ന് 90കിലോമീറ്റർ അകലെയുള്ള കനാലിലാണ് ആറുവയസുകാരിയെ ഇയാൾ മുക്കിക്കൊന്നത്.
സംഭവത്തിൽ 28കാരനേയും മക്കളെ ഉപേക്ഷിക്കാനുള്ള ആശയം നൽകിയ പഞ്ചായത്ത് പ്രസിഡന്റിനേയും അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ നിസാമാബാദിലുള്ള നിസാംസാഗർ കനാലിലാണ് പിഞ്ചുബാലികയെ പിതാവ് കൊലപ്പെടുത്തിയത്.പാണ്ഡുരംഗ് കൊണ്ടാമംഗല എന്നയാളാണ് പിടിയിലായത്. ആദ്യം കുട്ടിയെ മറ്റാർക്കെങ്കിലും ദത്ത് നൽകാൻ ഇവർ ശ്രമിച്ചിരുന്നുവെന്നും അത് നടക്കാതെ വന്നപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പൊലീസ് കമ്മീഷണർ പി. സായ് ചൈതന്യ വിശദമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam