
മലപ്പുറം: പെരിന്തൽമണ്ണയിൽ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടു അതിക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടിൽ മുഹമ്മദ് ബഷീർ എന്ന 35കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവർ ആയ ബഷീർ സ്ഥിരമായി തന്റെ ഭാര്യയെയും കുട്ടികളെയും ചെറിയ കാര്യങ്ങൾക്ക് അടിച്ചു പരിക്കേൽപ്പിക്കാറുണ്ടായിരുന്നു. എട്ട്, ഒമ്പത് വയസ്സ് പ്രായമുള്ള മക്കളെ റൂമിൽ പൂട്ടിയിട്ട ശേഷം കേബിള്‍ വയറ് കൊണ്ടും ചൂരലിനും മാരകമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു.
മര്‍ദ്ദനമേറ്റ് അവശരായ മക്കളെ ഓട്ടോയുമായി പുറത്ത് പോയി തിരിച്ചുവന്ന ശേഷമാണ് പുറത്തിറങ്ങാന്‍ അനുവദിക്കാറ്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിതാവിന്‍റെ കണ്ണില്ലാത്ത ക്രൂരത പുറം ലോകമറിയുന്നത്. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ സി ഐ അലവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാള്‍ക്ക് മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് മലയിൻകീഴിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവിന്‍റെ ക്രൂരത. ഭാര്യ ജോലിക്ക് പോവുന്നതിലുള്ള ദേഷ്യമാണ് അക്രമത്തില്‍ കലാശിച്ചത്.
കുളക്കോട്ടുകാവ് സ്വദേശി ദിലീപാണ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. മദ്യലഹരിയിൽ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പകര്‍ത്തിക്കൊണ്ടായിരുന്നു അക്രമം. ഈ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മറ്റുള്ളവര്‍ക്ക് അയച്ച് നല്‍കുകയും ചെയ്തു. ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ലക്കിടിയിൽ ഭാര്യയെയും മകനെയും ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ലക്കിടി സ്വദേശി സീനത്ത് മകൻ ഫെബിൻ എന്നിവർക്കാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇരുവരേയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് കനി എന്ന നസീർ ഒറ്റപ്പാലം പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam