
ലഖ്‌നൗ: സുഹൃത്തിന്റെ ഫ്‌ളാറ്റിലെ നൈറ്റ് പാര്‍ട്ടിക്കിടെ 23കാരിയായ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. ലഖ്‌നൗ ബിബിഡി കോളേജിലെ ബികോം വിദ്യാര്‍ഥിനിയായ നിഷ്ത ത്രിപാഠിയാണ് കൊലപ്പെട്ടത്. നഗരപരിധിയിലെ ദയാല്‍ റസിഡന്‍സിയില്‍ അര്‍ധരാത്രി ഒരു മണിയോടെയാണ് സംഭവം. സംഭവത്തില്‍ നിഷ്തയുടെ സുഹൃത്തായ ആദിത്യ പഥക്കിനെയും ഫ്‌ളാറ്റിലുണ്ടായിരുന്ന മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവം കൊലപാതകമാണെന്ന നിഷ്തയുടെ കുടുംബത്തിന്റെ പരാതിയിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.
കോളേജിലെ ഗണേഷ് ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ശേഷമാണ് നിഷ്ത സുഹൃത്തിന്റെ ഫ്‌ളാറ്റിലെ പാര്‍ട്ടിക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ആദിത്യ, നിഷ്തയെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കോളേജിലെ നിരവധി പേരും പാര്‍ട്ടിക്കെത്തിയിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ ലഖ്‌നൗ ലോഹിയ ആശുപത്രിയില്‍ നിന്ന് വിളിക്കുമ്പോഴാണ് പെണ്‍കുട്ടിക്ക് വെടിയേറ്റ വിവരം അറിഞ്ഞത്. അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണോ, കൊലപ്പെടുത്താനുള്ള ഉദേശമായിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവസമയത്ത് ഫ്‌ളാറ്റിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഫ്‌ളാറ്റില്‍ നിന്ന് മദ്യ കുപ്പികള്‍ അടക്കം കണ്ടെടുത്തിട്ടുണ്ടെന്നും ലഹരി ഉപയോഗം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
29 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവതി പിടിയില്‍
കൊച്ചി: 29 ലക്ഷം രൂപയുടെ സ്വര്‍ണം സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി കസ്റ്റംസിന്റെ പിടിയില്‍. ദുബായില്‍ നിന്ന് എത്തിയ തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനിയായ യുവതി ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ദേഹപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സംഭവം കണ്ടെത്തിയത്. സാനിറ്ററി പാഡിനകത്ത് ഇവര്‍ 679 ഗ്രാം സ്വര്‍ണം ഒളിപ്പിക്കുകയായിരുന്നു.
9497980900 എന്ന പൊലീസിന്‍റെ പ്രത്യേക വാട്സ് ആപ്പ് നമ്പർ ഓര്‍ത്ത് വയ്ക്കാം; പുതിയ സംവിധാനം ഇങ്ങനെ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam