സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം, സഹോദരിയെയും ലൈംഗികമായി പീഡിപ്പിച്ചു; ഫ്‌ളിപ്കാര്‍ട്ടിന്റെ സഹസ്ഥാപകനെതിരെ ഭാര്യ

By Web TeamFirst Published Mar 5, 2020, 3:14 PM IST
Highlights

സച്ചിന്‍ ബന്‍സാല്‍, പിതാവ് സാത് പ്രകാശ് ബന്‍സാല്‍, സഹോദരന്‍ നിതിന്‍ ബന്‍സാല്‍, അമ്മ കിരണ്‍ ബന്‍സാല്‍ എന്നിവരും സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും പരാതി വ്യക്തമാക്കുന്നു

ബെംഗളുരു: ഫ്‌ളിപ്കാര്‍ട്ടിന്റെ സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാലിനെതിരെ പരാതിയുമായി ഭാര്യ. സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചുവെന്നാണ് ഭാര്യയുടെ പരാതി. ബെംഗളൂരു കൊറമംഗല പൊലീസ് സ്റ്റേഷനിലാണ്  സച്ചിന്‍ ബന്‍സാലിന്‍റെ ഭാര്യ പരാതി നല്‍കിയിരിക്കുന്നത്. സച്ചിന്‍ ബന്‍സാലിനെ കൂടാതെ മാതാപിതാക്കളെയും സഹോദരനെയും ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. സച്ചിന്‍ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. 

സച്ചിന്‍ ബന്‍സാല്‍, പിതാവ് സാത് പ്രകാശ് ബന്‍സാല്‍, സഹോദരന്‍ നിതിന്‍ ബന്‍സാല്‍, അമ്മ കിരണ്‍ ബന്‍സാല്‍ എന്നിവരും സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും പരാതി വ്യക്തമാക്കുന്നു. 2008 ഏപ്രില്‍ നടന്ന വിവാഹത്തിന് വേണ്ടി പിതാവ് 50 ലക്ഷം രൂപയാണ് ചെലവാക്കിയത്. എന്നാല്‍ കാറിന് പകരമായി പതിനൊന്ന് ലക്ഷം രൂപം സച്ചിന്‍ ആവശ്യപ്പെട്ടുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. തന്‍റെ പേരിലുള്ള സ്വത്തുക്കള്‍ സച്ചിന്‍റെ പേരിലാക്കാന്‍ സച്ചിന്‍റെ മാതാപിതാക്കള്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തി. 

ഇതിന് വഴങ്ങാതെ വന്നതോടെ സച്ചിന്‍റെ വീട്ടുകാര്‍ മോശമായി പെരുമാറിയെന്നും പരാതിയില്‍ ആരോപിക്കുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് സച്ചിന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് ആരോപണം. ദില്ലിയിലെത്തിയ സഹോദരിയെ ലൈംഗികമായും സച്ചിന്‍ ഉപദ്രവിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വിശദമാക്കി. 

click me!