
തിരുവനന്തപുരം: അൽ മുക്താദിർ ജ്വല്ലറി നിക്ഷേപക തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബൽ മാനേജരുമായ ഗുൽസാർ അഹമ്മദിനെയാണ് ക്രൈെം ബ്രാഞ്ച് പിടികൂടിയത്. നൂറുകണക്കിന് ആളുകളിൽ നിന്ന് സ്വർണ്ണം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.
വൻ ലാഭം മോഹിപ്പിച്ച് നിക്ഷേപകരിൽ നിന്ന് പണം തട്ടിയ കേസിലാണ് അൽ മുക്താദിർ ജ്വല്ലറി ഗ്ലോബൽ മാനേജർ ഗുൽസാർ അഹമ്മദിനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണിയാൾ. ചാരാച്ചിറയിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ്. ഇതുവരെ ലഭിച്ച പരാതികളിൽ നിന്നു മാത്രം നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.. അൽ മുക്താദിർ ജ്വല്ലറികളിൽ നിക്ഷേപം നടത്തുന്നവർക്ക് വർഷത്തിൽ 25% ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് തുടങ്ങിയത്. കൂടാതെ പണിക്കൂലിയും പണിക്കുറവും ഇല്ലാതെ സ്വർണ്ണം നൽകാമെന്നും വാഗ്ദാനം ചെയ്ത് ആളുകളെ വലയിലാക്കി.
ഇത്തരത്തിൽ പല സ്കീമുകളും ജ്വല്ലറി പുറത്തിറക്കി. സ്കീമുകൾ ചർച്ചയായതോടെ ജ്വല്ലറിയുടെ ഇടപാടുകളിൽ ദുരൂഹതയുമേറി. സ്ഥാപനത്തിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളെ കുറച്ച് പൊലീസിന് നേരത്തെ തന്നെ സംശയങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആദായനികുതി വകുപ്പ് ജ്വല്ലറിയിൽ റെയ്ഡ് നടത്തി കോടികളുടെ വെട്ടിപ്പ് കണ്ടെത്തി. തുടർന്ന് ജ്വല്ലറിയുടെ ശാഖകൾ ഓരോന്നായി അടച്ചുപൂട്ടി. വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപിച്ച പണമോ തിരികെ കിട്ടാതെ വന്നതോടെ നിക്ഷേപകർ കൂട്ടമായി പോലീസിൽ പരാതി നൽകി. തട്ടിപ്പ് പുറത്തുവന്നതോടെ ജ്വല്ലറി ഉടമ മുഹമ്മദ് മൻസൂർ ഒളിവിൽ പോയി. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. കേസിലെ രണ്ടാം പ്രതിയെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് മാത്രം ഇതുവരെ 320 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിവൈഎസ്പി രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam