
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ അഞ്ചംഗ സംഘം കവർച്ചാ കേസിൽ അറസ്റ്റിൽ. വിദേശ കറൻസിയുണ്ടെന്ന് കരുതി യുവാവിന്റെ ബാഗ് തട്ടിയെടുത്ത സംഘമാണ് അറസ്റ്റിലായത്. ബാഗിൽ പണമോ വിദേശ കറൻസിയോ ഉണ്ടായിരുന്നില്ലെങ്കിലും കവർച്ചാ ശ്രമ കേസായതിനാൽ അഞ്ച് പേരും റിമാൻഡിലായി.
ഈരാറ്റുപേട്ട സ്വദേശികളായ മുഹമ്മദ് നജാഫ്, ജംഷീർ കബീർ, ആലപ്പുഴ പൂച്ചാക്കൽ സ്വദേശി അഖിൽ ആന്റണി, ഇടക്കൊച്ചി സ്വദേശി ശരത് ലാൽ, ആലപ്പുഴ പെരുമ്പളം സ്വദേശി ഷിബിൻ എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 19 ന് പുലർച്ചെ അഞ്ചരയോടെയാണ് ഇവർ നടന്നു പോവുകയായിരുന്ന യാത്രക്കാരനെ തടഞ്ഞു നിർത്തി ആക്രമിച്ച ശേഷം അയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കവർന്നുകൊണ്ട് പോയത്. വിദേശ കറൻസി എക്സ്ചേഞ്ച് സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് യുവാവിൽ നിന്നായിരുന്നു ബാഗ് തട്ടിയെടുത്തത്. ബാഗിൽ വിദേശ കറൻസി ഉണ്ട് എന്ന ധാരണയിലായിരുന്നു കവർച്ച. എന്നാൽ ആ സമയം ബാഗിൽ വിദേശ കറൻസി ഒന്നും സൂക്ഷിച്ചിരുന്നില്ല. ആക്രമണത്തിന് ഇരയായ യുവാവ് യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചു.
ബാഗിൽ പണം ഉണ്ടായിരുന്നില്ലെങ്കിലും പൊലീസ് കവർച്ചാ ശ്രമത്തിന് കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ വിവിധ ഇടങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ അഖിൽ ആന്റണിക്ക് പൂച്ചാക്കൽ, പനങ്ങാട് എന്നീ സ്റ്റേഷനുകളില്‍ മോഷണ കേസുകളും , മറ്റൊരു പ്രതിയായ ശരത് ലാലിന് പള്ളുരുത്തി സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകൾ നിലവിലുണ്ട്. പണം തട്ടിയെടുക്കൽ, ഗൂഢാലോചന, സംഘം ചേരാൽ, ആളെ തട്ടിക്കൊണ്ടുപോക്കൽ എന്നിവയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam