
വിവാഹ സദ്യയില്‍ കഞ്ചാവ് കലര്‍ത്തിയ വിഭവങ്ങള്‍ വിതരണം ചെയ്ത കാറ്ററിംഗ് സര്‍വ്വീസിനെതിരെ പരാതി. ഫ്ലോറിഡയിലാണ് സംഭവം. വിവാഹ സദ്യ കഴിച്ച ഒരു യുവതിയാണ് കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന വനിതയ്ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. അപകടകരമായ അളവില്‍ കഞ്ചാവ് അടങ്ങിയ ഭക്ഷണം വിതരണം ചെയ്ത് അതിഥികളെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് കാറ്ററിംഗ് സര്‍വ്വീസ് സ്ഥാപന ഉടമയ്ക്കെതിരെയുള്ളത്. തിങ്കഴാള്ചയാണ് വിര്‍ജീനിയ ആന്‍ ടെയ്ലര്‍ എന്ന വനിത കോടതിയെ സമീപിച്ചത്.
ജോയ്സെലിന്‍ സതേണ്‍ കിച്ചണ്‍ വിളമ്പിയ വിവാഹ സദ്യ കഴിച്ച ശേഷം സ്ഥിരമായുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിയെന്നാണ് വിര്‍ജീനിയ ആരോപിക്കുന്നത്. ഭക്ഷണത്തില്‍ അപകടകരമായ അളവില്‍ കഞ്ചാവ് കലര്‍ത്താന്‍ സ്ഥാപന ഉടമയായ ജോയ്സെലിന്‍ അനുമതി നല്‍കിയെന്നും പരാതി ആരോപിക്കുന്നു. വിവാഹ സദ്യയില്‍ കഞ്ചാവുണ്ടാകുമെന്ന ധാരണ പോലും ഇല്ലായിരുന്നുവെന്നും ഭക്ഷണം കഴിച്ച തനിക്ക് വിഷബാധയുണ്ടായെന്നും പരാതിക്കാരി പറയുന്നു. ജോയ്സെലിന്‍റെ അശ്രദ്ധ മൂലം തനിക്ക് ആശുപത്രി വാസം വേണ്ടി വന്നുവെന്നും വിര്‍ജീനിയ ആന്‍ ടെയ്ലര്‍ പരാതിയില്‍ പറയുന്നു. 30000 ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി.
തങ്ങളുടെ കാറ്ററിംഗ് സര്‍വ്വീസ് വിതരണം ചെയ്യുന്ന ഭക്ഷണത്തിലെ ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് ഉടമ അറിഞ്ഞിരിക്കണം. അതിഥികള‍്‍ക്ക് സംഭവിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് അവരാണ് ഉത്തരവാദിയെന്നും വിര്‍ജീനിയ പറയുന്നു. ഫെബ്രുവരി 19നാണ് വിവാഹവിരുന്ന് നടന്നത്. ഭക്ഷണം കഴിച്ച അതിഥികള്‍ ഹൈ ആയെന്ന് പരാതിപ്പെട്ടതോടെ വിവാഹ വേദിയില്‍ പൊലീസെത്തി പരിശോധന നടത്തിയിരുന്നു.
ഭക്ഷണവും വൈനും കഴിച്ച നിരവധി അതിഥികള്‍ അവശനിലയിലായിരുന്നു. പൊലീസെത്തിയാണ് പലരേയും ആശുപത്രിയിലാക്കിയത്. ഭക്ഷണത്തിന്‍റെ സാംപിളുകളില്‍ നടത്തിയ പരിശോധനയിലും കഞ്ചാവിന്‍റെ അംശം കണ്ടെത്തിയിരുന്നു. കാറ്ററിംഗ് സര്‍വ്വീസ് ഉടമയെ കൂടാതെ വധുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. ഭക്ഷണത്തില്‍ കലര്‍ത്താനുള്ള കഞ്ചാവ് എത്തിച്ച് നല്‍കിയത് വധുവെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam