അഹമ്മദാബാദ് നഗരത്തിലെ ലഹരിമാഫിയ നിയന്ത്രിക്കുന്ന ലേഡി ഡോണുമാര്‍

By Web TeamFirst Published Sep 8, 2021, 2:33 PM IST
Highlights

35 വയസിനും 52 വയസിനും ഇടയിലുള്ളവവരാണ് ഈ സ്ത്രീകള്‍. എംഡി ഡ്രഗ്സ്, സ്ലീപിംഗ് ഡ്രഗ് അടക്കം ഇവര്‍ വഴി വ്യാപാരം നടക്കുന്നുവെന്നാണ് പൊലീസ് വകുപ്പിലെ വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിക്കുന്നത്. 

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് നഗത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തമായ ലഹരിമരുന്ന് വില്‍പ്പനയ്ക്ക് പിന്നിലെ സംഘങ്ങളെ നിയന്ത്രിക്കുന്നത് നാല് സ്ത്രീകളെന്ന് റിപ്പോര്‍ട്ട്. 60 പേരോളം അടങ്ങുന്ന സംഘങ്ങളെയാണ് കഴിഞ്ഞ 15 വര്‍ഷത്തോളമായി സിത്താര, മജ്ജോ, പാമോ, ഷരീഫ എന്നീ സ്ത്രീകള്‍ നിയന്ത്രിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്.

35 വയസിനും 52 വയസിനും ഇടയിലുള്ളവവരാണ് ഈ സ്ത്രീകള്‍. എംഡി ഡ്രഗ്സ്, സ്ലീപിംഗ് ഡ്രഗ് അടക്കം ഇവര്‍ വഴി വ്യാപാരം നടക്കുന്നുവെന്നാണ് പൊലീസ് വകുപ്പിലെ വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിക്കുന്നത്. ഒരു ദിവസം ഇവര്‍ 100 മുതല്‍ 200 ലഹരിമരുന്ന് ഇടപാടുകള്‍ നടത്തുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ പറയുന്നത്.

അഹമ്മദാബാദ് നഗരത്തിലെ ഏത് പൊലീസുകാരന്‍റെയും നാവിന്‍ തുമ്പില്‍ ഇവരുടെ പേരുകള്‍ ഉണ്ടാകും. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകളിലായി ഒരു ഡസന്‍ കേസ് എങ്കിലും പൊലീസ് എടുത്തിട്ടുമുണ്ട്. എന്നാല്‍ ഇവയിലൊന്നും ഇവരെ അടിമുടി പൂട്ടുക എന്നത് പൊലീസിന് അസാധ്യമാണ്. ഇവരുടെ ലഹരിമരുന്ന് കടത്ത് ചെറുകിട രീതിയിലാണ്. അഞ്ച് ഗ്രാം വരെ ചെറിയ പൊതികളായാണ് ഇവരുടെ വില്‍പ്പന. ഇത് കണ്ടെത്താന്‍ വളരെ പ്രയാസകരമാണ് എന്നാണ പൊലീസ് പറയുന്നത്.

ഒപ്പം പ്രായപൂര്‍ത്തിയാകാത്ത 15 വയസുള്ള കുട്ടികളെയും മറ്റും കടത്തിന് ഉപയോഗിക്കുന്നതിനാല്‍ ഇവരെ പിടിക്കാന്‍ ഏറെ പ്രയാസമാണെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നു. 'പലപ്പോഴും ചെറിയ തോതിലുള്ള മയക്കുമരുന്ന് കടത്താണ് പിടിക്കപ്പെടുന്നത്, സ്ത്രീകളായ നാലുപേരാണ് ഇതിന് പിന്നില്‍ എന്ന് വ്യക്തമാണ്, അവരെ പിടിക്കണമെങ്കില്‍ കാര്യമായ ഒരു പിടിച്ചെടുക്കല്‍ ആവശ്യമാണ്'  അഹമ്മദാബാദ് സോണ്‍ 5 ഡിസിപി അഞ്ചല്‍ ത്യാഗി പറയുന്നു.

അതേ സമയം പൊലീസിന് ലഭിക്കുന്ന വിവരം പ്രകാരം നഗരത്തിലെ വിവിധ ഭാഗങ്ങള്‍ തങ്ങളുടെ പ്രദേശമായി ഭരിക്കുകയാണ് ഈ നാല് സ്ത്രീകള്‍. ഇവര്‍ തമ്മില്‍ സൌഹൃദമൊന്നും ഇല്ല. എന്നാല്‍ ശത്രുതയും ഉണ്ട്. മദ്യ നിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ മദ്യം വില്‍പ്പനയിലൂടെയാണ് ഈ സ്ത്രീകള്‍ എല്ലാം മയക്കുമരുന്ന് കടത്ത് രംഗത്ത് എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 

ബന്ധുക്കളായ കുട്ടികളെയും മറ്റും വച്ചാണ് ഈ സ്ത്രീകള്‍ വ്യാപാരം നടത്തുന്നത് എന്നതിനാല്‍ പലപ്പോഴും ഇവരെ ഒറ്റിക്കൊടുക്കാന്‍ പിടിയിലാകുന്നവര്‍ തയ്യാറാകില്ല. കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കായി ശേഷമാണ് കടത്ത് നടത്തുന്നതെന്നും ആരോപണമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!