
ചെന്നൈ:അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് മകൻ. തമിഴ്നാട് തിരുവള്ളൂർ മനവൂർ സ്റ്റേഷന് സമീപമാണ് സംഭവം. ആവഡി ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ കരാർ ജീവനക്കാരൻ ആയ പാർത്ഥസാരഥി (44) ആണ് അമ്മ പദ്മാവതിയെ (71) കൊന്നത്. വീൽചെയറോടെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ട്രാക്കിനു സമീപം വീൽചെയർ കണ്ട് സംശയം തോന്നി സിസിടിവി പരിശോധിച്ചപ്പോൾ ആണ് കൊലപാതകം എന്ന് വ്യക്തമായത്. അമ്മയെയും ശാരീരിക പരിമിതി നേരിടുന്ന സഹോദരനെയും പരിചരിക്കാൻ ബുദ്ധിമുട്ടുന്നതിനാൽ കടുംകൈക്ക് മുതിർന്നെന്നാണ് 44കാരന്റെ മൊഴി. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്.
യേലഗിരി എക്സ്പ്രസിന് മുന്നിലേക്കാണ് 71കാരിയെ മകൻ തള്ളിയിട്ടത്. ശരീരത്തിൽ ആകെ തടിപ്പ് വ്യാപിക്കുന്ന ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന രോഗമായിരുന്നു 71കാരിക്ക്. കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്നു ഇവരുടെ ഭർത്താവ്. ഇയാൾ 2007ലാണ് മരണപ്പെട്ടത്. 71കാരിക്ക് മാസം തോറും 15000 രൂപ പെൻഷൻ ലഭിച്ചിരുന്നു. മൂന്ന് ആൺമക്കളാണ് ഇവർക്കുണ്ടായിരുന്നത്. ഭാര്യയിൽ നിന്ന് പിരിഞ്ഞ് താമസിക്കുന്ന പാർത്ഥസാരഥിയായിരുന്നു ശാരീരിക പരിമിത് നേരിടുന്ന സഹോദരനേയും അമ്മയേയും പരിചരിച്ചിരുന്നത്. 12000 രൂപ മാസ ശമ്പളത്തിനായിരുന്നു യുവാവ് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നത്. കടുത്ത മദ്യപാനിയായിരുന്ന പാർത്ഥസാരഥി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam