
പുതുച്ചേരി: ഓൺലൈൻ ചൂതാട്ടത്തിലൂടെ ലക്ഷങ്ങളുടെ കടക്കെണിയിലായ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന ശബ്ദസന്ദേശം കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും വാട്സാപിൽ അയച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.
മൊബൈൽ സിം കാർഡുകളുടെ ഹോൾസെയിൻ കച്ചവടക്കാരനായ വിജയകുമാറാണ് ഓൺലൈൻ ചൂതാട്ടത്തിൽ കടക്കെണിയിലായി ജീവനൊടുക്കിയത്. ഭാര്യ മധുമിതയ്ക്കും രണ്ട് മക്കൾക്കുമൊപ്പം വില്യനൂർ എല്ലയമ്മൻ കോവിൽ സ്ട്രീറ്റിലാണ് വിജയകുമാർ കഴിഞ്ഞിരുന്നത്.
ലോക്ഡൗൺ സമയത്താണു ഓൺലൈൻ ചൂതാട്ടം തുടങ്ങിയത്. റമ്മി ഉൾപ്പെടെയുള്ള കളികളിൽ നിന്നു ആദ്യം ചെറിയ രീതിയിൽ പണംലഭിച്ചു. തുടർച്ചയായി കളിച്ചതോടെ ഇതിനു അടിമയായി. പിന്നീട് കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി കളിക്കാൻ തുടങ്ങി. കളി കാര്യമായതോടെ 30 ലക്ഷത്തോളം രൂപയുടെ കടക്കെണിയിലായി.
തന്റെ ദയനീയാവസ്ഥ വിവരിച്ചു ശനിയാഴ്ച രാത്രിയാണു ഭാര്യക്ക് വാട്സാപ് സന്ദേശം അയച്ചത്. താൻ വിട പറയുകയാണെന്നും മക്കളെ നന്നായി നോക്കണമെന്നും വാട്ട്സാപ്പ് സന്ദേശത്തിൽ പറയുന്നു. ഭാര്യ ഉടൻ പൊലീസിൽ പരാതി നൽകി. ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെയാണു പ്രദേശത്തെ തടാകക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam