
തൃശ്ശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടന്നെന്ന പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടിയും അച്ഛനും. ട്രെയിനിൽ വച്ച് അതിക്രമത്തിന് ശ്രമിച്ചപ്പോൾ മലപ്പുറം സ്വദേശിയുടെ സഹായത്തിലാണ് രക്ഷപ്പെട്ടതെന്ന് പെൺകുട്ടി പറഞ്ഞു. തന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചെന്നും പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറഞ്ഞു ചെയ്തെന്നുമായിരുന്നു പരാതി. 50 വയസ്സിനു മുകളിൽ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം കാട്ടിയതെന്നാണ് വിവരം.
ലൈംഗികാധിക്ഷേപ പരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും പെൺകുട്ടിയും പിതാവും പറഞ്ഞു. ഗുരുവായൂർ എക്സ്പ്രെസിലായിരുന്നു അതിക്രമ ശ്രമം. എതിർ വശത്തിരുന്ന ആറ് പേരാണ് മോശമായി പെരുമാറിയതെന്നാണ് പരാതി. കാലിൽ സ്പർശിക്കാൻ ശ്രമിക്കുകയും മോശമായി അശ്ലീല കമന്റുകൾ പറയുകയും ചെയ്തു. പെൺകുട്ടി ഇവരുടെ മോശം പെരുമാറ്റം വീഡിയോയിൽ ചിത്രീകരിക്കാൻ ശ്രമിക്കവെ കുട്ടിയുടെ ഫോൺ സംഘം തട്ടിപ്പറിച്ചു.
ഇത് ചെറുക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ഫാസിലിനെ പ്രതികൾ ചേർന്ന് മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ഇവർ ആറുപേരും ആലുവ മുതൽ ഇരിങ്ങാലക്കുട വരെയുള്ള ആറ് സ്ഥലങ്ങളിലായി ഇറങ്ങിയെന്നാണ് പെൺകുട്ടിയും അച്ഛനും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സിസിടിവി കേന്ദ്രീകരിച്ച് ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam