ക്വാറന്‍റീന്‍ കേന്ദ്രത്തില്‍നിന്ന് ചാടി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

By Web TeamFirst Published May 24, 2020, 10:01 AM IST
Highlights

18 വയസ്സുകാരി ക്വാറന്റീന്‍ കേന്ദ്രത്തിനടുത്തുള്ള വയലില്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ സമയത്താണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. 

പട്‌ന: ബിഹാറില്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്ന് ചാടി 18 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദാവത്ത് സ്വദേശികളായ സുരേഷ് യാദവ്(22) ചഞ്ചല്‍ യാദവ്(22) എന്നിവരാണ് പിടിയിലായത്. ഇരുവരും പ്രദേശത്തെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്.  

ബുധനാഴ്ച രാത്രിയാണ്  ക്രൂര പീഡനം നടന്നത്. 18 വയസ്സുകാരി ക്വാറന്റീന്‍ കേന്ദ്രത്തിനടുത്തുള്ള വയലില്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ സമയത്താണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയെ കണ്ട സുരേഷ് യാദവും ചഞ്ചല്‍ യാദവും ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്നു ചാടി വയലിലെത്തി. ഇവിടെ വെച്ച് ഇരുവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.  പിന്നാലെ ഇവര്‍ കൂട്ടുകാരായ മറ്റ് നാല് പേരെയും വിളിച്ചുവരുത്തി. ഇവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.
 
സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞു. ഇതോടെ മാതാപിതാക്കളും ബന്ധുക്കളും ക്വാറന്റീന്‍ കേന്ദ്രത്തിലെത്തി  പ്രതിഷേധിച്ചതോടെയാണ് പീഡനവിവരം പുറത്തായത്. മകളെ ബലാത്സംഗം ചെയ്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കള്‍  ആവശ്യപ്പെട്ടു. എന്നാല്‍ സംഭവം ഒതുക്കിതീര്‍ക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു.

ഒടുവില്‍ പ്രതിഷേധം വ്യാപകമാവുകയും പീഡനവിവരം വാര്‍ത്തയാവുകയും ചെയ്തതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. അറസ്റ്റിലായ രണ്ട് പേരുടെയും സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ  വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത വിജയ് യാദവ്(20) മുകേഷ് യാദവ്(21) അമിത് പാസ്വാന്‍(18) ചുല്ലി പാസ്വാന്‍(18) എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

click me!