
കോഴിക്കോട്: ഗള്‍ഫില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടിയില്‍ അധികം രൂപ വില വരുന്ന സ്വര്‍ണ്ണം പിടിച്ചു. മിശ്രിത രൂപത്തിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. രണ്ട് കേസുകളിലായി രണ്ട് പേരെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു.
ഖത്തറിലെ ദോഹയില്‍ നിന്നും എത്തിയ ഫറൂഖ് സ്വദേശി കെ. സലാഹുദ്ദീന്‍, ഒമാനിലെ മസ്ക്കറ്റില്‍ നിന്നും എത്തിയ കൊടുവള്ളി സ്വദേശി എന്‍. സലീം എന്നിവരാണ് അറസ്റ്റിലായത്. മിശ്രിത രൂപത്തിലാക്കി കാലില്‍ കെട്ടിവച്ചും അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുമാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. വിമാനത്താവളത്തിലെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണ്ണം കണ്ടെത്താനാവില്ല. അതുകൊണ്ട് തന്നെ സുരക്ഷാ പരിശോധയില്‍ ഇരുവരും പിടിക്കപ്പെട്ടില്ല. പുറത്തിറങ്ങിയ യുവാക്കളെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് മിശ്രിത സ്വര്‍ണ്ണം കണ്ടെടുത്തത്.
സലാഹുദ്ദീനില്‍ നിന്നും ലഭിച്ച മിശ്രിതം വേര്‍തിരിച്ചപ്പോള്‍ 1960.5 ഗ്രാം സ്വര്‍ണ്ണം ലഭിച്ചു. 63,32,415 രൂപ വില വരുമിതിന്. സലീം കടത്തിയ മിശ്രിതം വേര്‍തിരിച്ചപ്പോള്‍ 68,399,525 രൂപ വില വരുന്ന 2117.5 ഗ്രാം സ്വര്‍ണ്ണവും ലഭിച്ചു. ഇരുവരില്‍ നിന്നുമായി 4078 ഗ്രാം സ്വര്‍ണ്ണമാണ് ഡിആര്‍ഐ പിടികൂടിയത്. ഇന്ത്യന്‍ വിപണിയില്‍ 1,31,71,940 രൂപ വില വരുമിതിന്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam