
തിരുവനന്തപുരം: തിരുവനന്തപുരം മണക്കാടുള്ള വീട്ടിൽ നിന്നും 85 പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതി ഷെഫീക്കുമായി തെളിവെടുപ്പ് തുടരുന്നു. മോഷ്ടിച്ച സ്വർണത്തിൽ പകുതി ഒരു സ്ത്രീയ മുഖേന കാട്ടാക്കടയിലുള്ള രണ്ട് ജ്വല്ലറികളിൽ വിറ്റിരുന്നു. ഈ ജ്വല്ലറികളിൽ നിന്നും പൊലീസ് സ്വർണം കണ്ടെത്തി. ബാക്കി സ്വർണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മോഷ്ടിച്ച സ്വർണമടങ്ങിയ ബാഗുമായി ഷെഫീക്ക് തമ്പാനൂർ ബസ്റ്റ് സ്റ്റാറിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന് മുമ്പ് മോഷണം, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളിൽ അറസ്റ്റിലായിട്ടുള്ള പ്രതിയാണ് ഷെഫീക്ക്. മണക്കാടുള്ള വീട്ടിലുള്ളവർ ക്ഷേത്ര ദർശനത്തിന് പോയപ്പോഴാണ് ഷെഫീക്ക് മോഷണം നടത്തിയത്.
വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോകുന്നതിന് മുമ്പേ മോഷ്ടാവ് വീട്ടിനുള്ളിൽ പ്രവേശിച്ച് ഒളിച്ചിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ക്ഷേത്ര ദർശനത്തിനായി മണക്കാട് സ്വദേശി ശ്രീരാമകൃഷ്ണനും കുടുംബാംഗങ്ങളും പോയപ്പോഴായിരുന്നു മോഷണം. വ്യാഴാഴ്ച രാവിലെ പോയി വെള്ളിയാഴ്ച ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീട്ടിൽ ഉപനയന ചടങ്ങ് നടക്കുന്നതിനാല്‍ നിരവധി അതിഥികളുണ്ടായിരുന്നു. ഈ തിരക്കിനിടെ മോഷ്ടാവ് വീട്ടിനുള്ളിൽ കയറി ഒളിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ബലപ്രയോഗത്തിലൂടെ കതകുകള്‍ തകർത്തിട്ടില്ല, രണ്ടാം നിലയിലെ വാതിൽ തുറന്നാണ് മോഷ്ടാവ് പുറത്ത് കടന്നിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന പഴങ്ങളും മോഷ്ടാവ് കഴിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം