
ലക്നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ഉത്തര്‍പ്രദേശിലെ അംറോഹയില്‍ അറസ്റ്റില്‍. മുഹമ്മദ് ഷമിയുടെ വീടാക്രമിച്ചുവെന്ന പരാതിയിലാണ് ഹസിന്‍ അറസ്റ്റിലായത്. ഇന്നലെ രാത്രിയില്‍ കുഞ്ഞുമായി ഷമിയുടെ വീട്ടിലെത്തിയ ഹസിന്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് കേസ്. ഈ സമയത്ത് ഷമിയുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ഹസിനെ കസ്റ്റഡിയിലെടുത്ത് വീട്ടില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
എന്നാല്‍ ഞാന്‍ എന്‍റെ ഭര്‍ത്താവിന്‍റെ വീട്ടില്‍ പോകുക മാത്രമാണ് ചെയ്തതെന്നും ഷമിയുടെ മാതാപിതാക്കള്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്നും ഹസിന്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഷമിക്കെതിരെ ആരോപണങ്ങളുമായി ഹസിന്‍ ജഹാന്‍ രംഗത്തെത്തിയിരുന്നു.
പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹസിന്‍ ജഹാന്‍ ഉന്നയിക്കുകയും സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയുമായിരുന്നു. നിലവില്‍ ഷമിയുമായി അകന്നു കഴിയുകയാണ് മുന്‍ മോഡല്‍കൂടിയായ ഹസിന്‍. കിങ്സ് ഇലവന്‍ പഞ്ചാബിന്‍റെ താരമായ ഷമി ഇപ്പോള്‍ ഐപിഎല്‍ മത്സരങ്ങളുടെ തിരക്കിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam