ഹിമാലയ സംഘം പ്രതികൾ; വയര്‍ കീറി കുടൽ പുറത്തിട്ട് മുറിവിൽ മണലിട്ടു; 22 വര്‍ഷം പിന്നിട്ട കേസിൽ 6 പേര്‍ക്ക് ശിക്ഷ

Published : Feb 15, 2024, 08:34 PM ISTUpdated : Feb 15, 2024, 08:57 PM IST
ഹിമാലയ സംഘം പ്രതികൾ; വയര്‍ കീറി കുടൽ പുറത്തിട്ട് മുറിവിൽ മണലിട്ടു; 22 വര്‍ഷം പിന്നിട്ട കേസിൽ 6 പേര്‍ക്ക് ശിക്ഷ

Synopsis

ഹിമാലയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജരെ ആക്രമിച്ചതിലെ പകവീട്ടാൻ വേണ്ടി ഗുണ്ടകളെ വാടകയ്ക്ക് എടുത്ത് നടത്തിയ ആക്രമണത്തിൽ ആള് മാറിയാണ് 3 പേരെ വെട്ടിയത്

കൊച്ചി: ഹിമാലയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജര്‍മാരും പാര്‍ട്ണര്‍മാരും പ്രതികളായ 22 വര്‍ഷം മുൻപ് നടന്ന ആക്രമണ കേസിൽ, ആറ് പ്രതികളെ കോടതി ശിക്ഷിച്ചു. ആള് മാറി ആക്രമിച്ച്  മാരകമായി പരിക്കേൽപ്പിച്ച കേസിൽ അഞ്ചാം പ്രതി  ചെറായി ഊട്ടുപുരക്കൽ  പ്രദീപ്, ഒമ്പതാം പ്രതി എങ്ങണ്ടിയൂർ  തുണ്ടിയിൽ ഷിബി (29), 12ാം പ്രതി പറവൂർ വെടിമറ കാഞ്ഞിരപറമ്പ് സുബൈറുദ്ദീൻ, 15ാം പ്രതി ഏറ്റുമാനൂർ, വെടി മുഗൾ സുമിൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. റെക്സൺ ,കൃഷ്ണൻ, വിനീഷ് എന്നീ മൂന്ന് സുഹൃത്തുക്കളെയാണ് ചെറായി സ്വദേശികളായ സായ്‌ദാസ്, സോമദാസ്, കൃഷ്ണൻ എന്നിവരാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചത്. 

നാല് പ്രതികൾക്ക് പത്തു വർഷം കഠിനതടവും 35,000 രൂപ പിഴയുമാണ്  എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ്  പി.കെ മോഹൻദാസ് ശിക്ഷ വിധിച്ചത്. 14ാം പ്രതി പാലക്കാട് കൽക്കണ്ടി സ്വദേശി ടോമി, 15ാം പ്രതി ഏറ്റുമാനൂര്‍ സ്വദേശി സണ്ണി എന്നിവരെ ശിക്ഷിച്ചെങ്കിലും വിചാരണ കാലയളവിലെ ജയിൽവാസം ശിക്ഷാ കാലമായി കോടതി കണക്കാക്കി. അഡ്വ. അഭിലാഷ് അക്ബറായിരുന്നു കേസിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍.

ഹിമാലയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജറായിരുന്ന ദിലീപ് കുമാറിനെ ആക്രമിച്ചതിലെ പകവീട്ടാൻ വേണ്ടി ഗുണ്ടകളെ വാടകയ്ക്ക് എടുത്ത് നടത്തിയ ആക്രമണത്തിൽ ആള് മാറിയാണ് മൂന്ന് പേരെ മാരകമായി പരിക്കേൽപ്പിച്ചത്. നോര്‍ത്ത് പറവൂര്‍ കെഎംകെ ജങ്ഷനിലെ ഹോട്ടലിൽ 2002 ജൂലൈ ആറിന് വൈകിട്ടായിരുന്നു സംഭവം. അക്രമി സംഘം വിനീഷിന്റെ വയറുകീറി കുടൽമാല പുറത്തിട്ട് മുറിവിൽ മണലിട്ടുവെന്നാണ് പ്രൊസിക്യൂഷൻ വാദിച്ചത്.

ആക്രമണത്തിന് ഇരയായ മൂന്ന് പേരും ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് രോഗമുക്തി നേടിയത്. ആകെ 17 പ്രതികളുണ്ടായിരുന്ന കേസിൽ നാല് പ്രതികൾ വിചാരണക്കിടെ മരിച്ചു. മൂന്ന് പേര്‍ ഒളിവിലായതിനാൽ ഇവര്‍ക്കെതിരായ ആരോപണങ്ങൾ കോടതി പരിഗണിച്ചില്ല. മറ്റ് പ്രതികളിൽ നാല് പേരെ കോടതി വെറുതെ വിട്ടു. ആറ് പ്രതികളെയാണ് ശിക്ഷിച്ചത്.

ഹിമാലയ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പാര്‍ട്ണര്‍മാരും മാനേജര്‍മാരുമായിരുന്ന ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളിൽ നാല് പേരെയും കോടതി വെറുതെ വിട്ടു. അഞ്ചാം പ്രതി ചെറായി സ്വദേശി പ്രദീപിനെയാണ് കോടതി ശിക്ഷിച്ചത്. ഐപിസി 143, 147, 148, 447, 324, 326, 307, 149 വകുപ്പുകളാണ് പ്രദീപിനും ഷിബി, സുബൈറുദ്ദീൻ, സുമിൻ എന്നിവര്‍ക്കുമെതിരെ തെളിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്