
തൃശൂർ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ (Doctor) ഹണി ട്രാപ്പിൽപ്പെടുത്തി (Honey Trap) പണം തട്ടാൻ ശ്രമിച്ച രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ( 27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വാട്‌സ് ആപ്പിലൂടെ അയച്ച സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി ഡോക്ടറിൽ നിന്ന് പണം തട്ടാനുള്ള ശ്രമമായിരുന്നു പ്രതികൾ നടത്തിയത്.
കേസ് നൽകാതിരിക്കണമെങ്കിൽ മൂന്നു ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെടുകായിരുന്നു പ്രതികൾ. ഇതിന് വേണ്ടി പലതവണ വാട്‌സ് ആപ്പ് കാൾ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെ ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. രണ്ട് പേരും കൂടി ആസൂത്രണം ചെയ്താണ് ഡോക്ടറിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എസിപി വി കെ രാജുവിന്റെ നേതൃത്വത്തിൽ എസ്ഐ കെ സി ബൈജു, സിനീയർ സിപിഒ ഷൈജ, പ്രിയ, സിപിഒ ഷിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മത പുരോഹിതൻ പിടിയിൽ
സുൽത്താൻ ബത്തേരി: വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മത പുരോഹിതൻ (Religious pries) പിടിയിൽ. മലപ്പുറം കുഴിമണ്ണ സ്വദേശി (Native of Malappuram Kuzhimanna) അബ്ദുൽ മജീദ് സഖാഫിയെയാണ് സുൽത്താൻ ബത്തേരി പൊലീസ് (Police) അറസ്റ്റു ചെയ്തത്. തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മൂന്ന് ലക്ഷം രൂപ നൽകിയാൽ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്, മലപ്പുറം ജില്ലകളിലായി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. അഹ്ലുസ്സുന്ന എഡ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പേരിലായിരുന്നു സാമ്പത്തിക തട്ടിപ്പ്. തമിഴ്നാട്ടിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
ബത്തേരി സ്വദേശിയില്‍നിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിലാണ് അബ്ദുള്‍മജീദ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ക്കെതിരേ മറ്റു സ്റ്റേഷനുകളിലും സമാനമായ പരാതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒളിവിലായിരുന്ന പ്രതിയെ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. 'അഹ്ലുസുന്ന എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്' എന്ന സന്നദ്ധസംഘടനയുടെ മറവില്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്നായിരുന്നു അബ്ദുള്‍ മജീദിന്റെ വാഗ്ദാനം. ഈ വിധത്തില്‍ കേരളത്തിന് പുറമെ തമിഴ്നാട്ടിലും ഇയാള്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് വിവരം.
ബത്തേരി സ്വദേശിയില്‍നിന്ന് വീട് നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനംചെയ്ത് 2020-ല്‍ രണ്ടുതവണകളായി അഞ്ചുലക്ഷം രൂപ കൈപ്പറ്റിയെങ്കിലും വീട് നിര്‍മിച്ചുനല്‍കുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തില്ലെന്നാണ് പരാതി. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആറു മാസംകൊണ്ട് വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വീട് നിര്‍മിച്ചുനല്‍കുന്നതിനുവേണ്ടി ചെറിയൊരു തുക മുന്‍കൂറായി വേണമെന്നും ബാക്കി തുക സ്‌പോണ്‍സറില്‍നിന്ന് കണ്ടെത്തുമെന്നും പറഞ്ഞായിരുന്നു ആളുകളില്‍നിന്നും പ്രതി പണം കൈപ്പറ്റിയിരുന്നത്. ഇവരുടെ നേതൃത്വത്തില്‍ മുമ്പ് ചിലര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കിയിരുന്നതായും പറയുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്‌പോണ്‍സര്‍മാര്‍ പദ്ധതിയില്‍നിന്ന് പിന്മാറിയതിനാലാണ് വീട് നിര്‍മിച്ചു നല്‍കാനാവാതെ പോയതെന്നാണ് പ്രതിയുടെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam