ഭക്ഷണം പാർസൽ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്.
തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവലയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് മർദ്ദനം. ആസ്സാം സ്വദേശി നൂർ ഷഹീനാണ് മർദ്ദനമേറ്റത്. മങ്ങാട്ടുകവലയിലെ ഹോട്ടൽ ജീവനക്കാരനാണ് മർദ്ദനമേറ്റ നൂർ ഷഹീൻ . ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരാണ് ഇയാളെ മർദിച്ചത്. മൂന്നംഗസംഘം നൂർ ഷഹീനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്ന് പേർ അടങ്ങിയ സംഘം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. കഴിച്ച ശേഷം ബാക്കിയായ ഭക്ഷണം പാഴ്സൽ ചെയ്യാനായി ഇവർ ആവശ്യപ്പെട്ടു. അതോടൊപ്പം ഒരു ബിരിയാണി കൂടി സൌജന്യമായി നൽകണമെന്നും ഇവർ ആവശ്യപ്പെട്ടതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. മർദ്ദനമേറ്റ തൊഴിലാളി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. മർദ്ദിച്ചവരുടെ ഭീഷണിയെ തുടർന്ന് ഈ പരാതി പിൻവലിച്ചതായാണ് അറിയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona