പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. പിന്നീട് ഉത്രയുടെ ഇടത് കൈ പാമ്പിനെ കൊണ്ടുവന്ന ജാര്‍ കൊണ്ട് സൂരജ് പൊക്കി, ഈ സമയത്താണ് പാമ്പ് കൊത്തിയതെന്ന് ഉത്ര കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സൂരജ്
അഞ്ചല്‍: കിടപ്പുമുറിയില്‍ വച്ച് പാമ്പിനെകൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനേക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതിയും മരിച്ച ഉത്രയുടെ ഭര്‍ത്താവുമായ സൂരജ്. ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. പിന്നീട് ഉത്രയുടെ ഇടത് കൈ പാമ്പിനെ കൊണ്ടുവന്ന ജാര്‍ കൊണ്ട് സൂരജ് പൊക്കി, ഈ സമയത്താണ് പാമ്പ് കൊത്തിയതെന്ന് ഉത്ര കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സൂരജ് മൊഴി നല്‍കി. പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന് ഒളിപ്പിച്ച വീട് എന്നിവിടങ്ങളിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് സൂരജിനെ എത്തിച്ചത്.
അഞ്ചല്‍ ഉത്ര കൊലപാതകത്തില്‍ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വനംവകുപ്പ് എടുത്ത കേസിന്റെ ഭാഗമായിട്ടായിരുന്നു തെളിവെടുപ്പ്.
മാർച്ച് 2ന് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചെന്ന് സൂരജ് വനം വകുപ്പിനോടും സമ്മതിച്ചു. സൂരജിന്റെ അടൂരിലെ വീട്ടിലെത്തിയാണ് പാമ്പ് പിടുത്തക്കാരൻ സുരേഷ് പാമ്പിനെ കൈമാറിയത്. ഫെബ്രുവരി 27 നാണ് സുരേഷ് അണലിയെ സൂരജിന്റെ വീട്ടിലെത്തിച്ച് നൽകിയത്.
ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്ന് ചോദ്യം ചെയ്യലിൽ സൂരജ് നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. സ്വര്‍ണത്തിനും പണത്തിനുമായി മാനസികമായും ശാരീരമായും പീഡിപ്പിച്ചിരുന്നു. ഉത്രയുടെ വീട്ടുകാർ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാൽ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നൽകിയിരുന്നു.ഉത്ര കൊലപാതക കേസിൽ മാര്‍ച്ച് 24 ന് ആണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്.
ഉത്രയുടെ അയൽവാസിയായ പൊതുപ്രവർത്തകന് തോന്നിയ ചില സംശയങ്ങളായിരുന്നു കേസിന്റെ അന്വേഷണം ഭര്‍ത്താവായ സൂരജിലേക്കെത്തിച്ചത്. പാമ്പ് കടിയേറ്റു ചികിത്സയിലായിരുന്നു ഉത്ര വീണ്ടും പാമ്പ് കടിയേറ്റതിനെ തുടർന്ന് മെയ് ഏഴിനാണ് മരിച്ചത്. പൊലീസ് നടത്തിയ അന്വേഷത്തിൽ ഉത്രയെ ഒഴിവാക്കാനും സ്വത്ത് കൈവശപ്പെടുത്തുന്നതിനുമായി സൂരജ് പാമ്പിനെ കൊണ്ട് യുവതിയെ കടിപ്പിച്ച് കൊന്നതാണെന്ന് കണ്ടെത്തിയിരുന്നു.