ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ കുടുംബ വഴക്ക്; യുവതിയുടെ നില ഗുരുതരം

By Web TeamFirst Published Feb 7, 2021, 12:26 AM IST
Highlights

നെഞ്ചിനും വയറിനുമടക്കം കുത്തേറ്റതിനാൽ സിനിയുടെ അവസ്ഥ ഗുരുതരമെന്ന് ഡോക്ടർമാർ പറയുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത്, ജോലി ചെയ്യുന്ന ബാങ്കിന് മുന്നിൽ വെച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നില്‍ കുടുംബ വഴക്കാണെന്ന് ബന്ധുക്കള്‍. ശനിയാഴ്ച വൈകിട്ടാണ് വിഴിഞ്ഞത്തെ എസ്ബിഐ ബാങ്ക് ജീവനക്കാരിയായ സിനിക്ക് കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട്  ഭർത്താവ് സുഗദീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജോലി ചെയ്യുന്ന ബാങ്കിന് മുന്നിൽ വെച്ചാണ് കൈയിൽ കത്തിയുമായെത്തി സുഗദീശൻ ഭാര്യ സിനിയെ കുത്തിയത്. ബാങ്കിന് പുറത്ത് കാത്തിരുന്ന് ഇവർ ഇറങ്ങിവന്നപ്പോൾ കുത്തിയായിരുന്നു. പരിക്കേറ്റ സിനിയെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും തുടർന്ന് കിംസ് ആശുപത്രിയിലേക്കും മാറ്റി. നെഞ്ചിനും വയറിനുമടക്കം കുത്തേറ്റതിനാൽ സിനിയുടെ അവസ്ഥ ഗുരുതരമെന്ന് ഡോക്ടർമാർ പറയുന്നു. സംഭവ സ്ഥലത്തു വെച്ചുതന്നെ സുഗദീശനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

കുടുംബപ്രശ്നങ്ങളാണ് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. നേരത്തെയും പലതവണ ഇവർ തമ്മിൽ തർക്കങ്ങളുണ്ടായിട്ടുണ്ട്. 
പലതവണ തർക്കമുണ്ടായതോടെ പിരിഞ്ഞ് താമസിച്ചിരുന്നുവെങ്കിലും മദ്യപാനം നിർത്താമെന്നടക്കം സുഗദീശൻ സമ്മതിച്ചതോടെ ഒരുമിച്ച് താമസിക്കാൻ ഭാര്യ സിനി തയാറായിരുന്നു. എന്നാൽ അതിന് ശേഷവും മദ്യപിച്ചെത്തി ഭാര്യയെയും മകനെയും ഇയാൾ ആക്രമിച്ചിരുന്നു. ഒരു മാസം മുൻപ് ആയിരുന്നു ഇത്. ഇതിൽ കേസും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് വീണ്ടും ആക്രമണമുണ്ടായത്.

click me!