
കൽപ്പറ്റ : വയനാട്ടിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആക്രമണം. മലപ്പുറം വണ്ടൂർ സ്വദേശി കമറുദ്ദീനെ പൊലീസ് പിടികൂടി. പരിക്കേറ്റ യുവതിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമപരമായി പിരിഞ്ഞു കഴിയുകയായിരുന്നു ഇരുവരും. കോടതി നിർദേശപ്രകാരം ആഴ്ചയിൽ ഒരു ദിവസം കുട്ടിയെ കാണാൻ പ്രതിക്ക് അനുമതി ഉണ്ടായിരുന്നു. കുട്ടിയെ വിദേശത്തെ ബന്ധുക്കളുടെ അടുത്തേക്ക് അയക്കാൻ യുവതി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് അറിയിച്ചത്. വാടകവീട്ടിൽ താമസിക്കുന്ന യുവതിയെ വീടിന് സമീപം ഒളിച്ചു നിന്ന കമറുദ്ദീൻ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതി കമറുദ്ദീനെ റിമാൻഡ് ചെയ്തു.
ആറന്മുളയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവം, ഭർത്താവ് അറസ്റ്റിൽ
പ്രവാസിയുടെ കൊലപാതകം: ക്വട്ടേഷൻ സംഘത്തിനായി ലുക്ക്ഔട്ട് നോട്ടീസ്
കാസർകോട് : കാസർകോട്ടെ പ്രവാസി അബൂബക്കർ സിദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കി. ക്വട്ടേഷൻ സംഘത്തിലെ ഏഴ് പേർക്കെതിരെയാണ് നോട്ടീസ്. പൈവളിഗ കേന്ദ്രീകരിച്ചുള്ള സംഘമാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരാഴ്ചയായിട്ടും ക്വട്ടേഷൻ സംഘത്തിലെ ആരെയും പിടികൂടാൻ ആയിട്ടില്ല. പ്രതികളിൽ രണ്ട് പേർ യുഎഇയിലേക്ക് കടക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. വിമാനത്താവളങ്ങൾ, സീപോർട്ടുകൾ എന്നിവ അടക്കമുള്ളവ വഴി കൂടുതൽ പ്രതികൾ രാജ്യം വിടുന്നത് തടയുകയാണ് ലക്ഷ്യം.
കഴിഞ്ഞ ഞായറാഴ്ചയാണ് മുഗു സ്വദേശിയായ പ്രവാസി, അബൂബക്കർ സിദ്ദീഖ് കൊല്ലപ്പെട്ടത്. പൈവളിഗയിലെ ആളൊഴിഞ്ഞ വീട്ടിൽ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദ്ദിച്ചായിരുന്നു കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ നൽകിയവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ് ഇവർ. എന്നാൽ ക്വട്ടേഷന്‍ ഏറ്റെടുത്ത് സിദീഖിനെ മര്‍ദ്ദിച്ച് കൊന്നവരെ പിടികൂടാന്‍ ഒരാഴ്ചയായിട്ടും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താൻ വ്യാപക പരിശോധന തുടരുന്നു എന്നാണ് പൊലീസ് പറയുന്നത്. മഹാരാഷ്ട്ര, കർണാടക, ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ പൊലീസ് പരിശോധനയുണ്ടെന്നാണ് വിശദീകരണം. ഇതിനിടയിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ രാജ്യം വിടുകയും ചെയ്തു. യുഎഇയിലേക്കാണ് ഇവർ കടന്നത്. ക്വട്ടേഷൻ നൽകിയവരും ഏറ്റെടുത്തവരും പ്രതികളെ സഹായിച്ചവരും അടക്കം 15 പേരാണ് പ്രതികളെന്ന് പൊലീസ് വ്യക്തമാക്കുന്നു.