തട്ടിക്കൊണ്ടുപോയതല്ല; ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്ന് ഓച്ചിറയിലെ നാടോടി പെണ്‍കുട്ടി

By Web TeamFirst Published Mar 26, 2019, 2:23 PM IST
Highlights

റോഷനൊപ്പം ഒളിച്ചോടിയത് വേറെ ഒരു വിവാഹം ഉറപ്പിച്ചതിനാലാണെന്ന് പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട്. 

മുംബൈ: തന്നെ റോഷൻ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും ഓച്ചിറയിലെ ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട്. വേറെ ഒരു വിവാഹം ഉറപ്പിച്ചതിനാലാണ് റോഷനൊപ്പം ഒളിച്ചോടിയതെന്നും പെൺകുട്ടി പറഞ്ഞു. മുംബൈ പൻവേലിലെ പൊലീസ് സ്റ്റേഷനിൽ സംരക്ഷണയിലാണ് പെൺകുട്ടിയിപ്പോൾ.

പെൺകുട്ടിയെ കണ്ടെത്തിയെന്ന വിവരമറിഞ്ഞപ്പോൾ സന്തോഷമെന്നാണ് പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചത്. ഇനി ഓച്ചിറയിലോ കേരളത്തിലോ പെൺകുട്ടിയെ നിർത്തില്ലെന്നും രാജസ്ഥാനിലേക്ക് കൊണ്ടുപോവുകയാണെന്നും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. 

ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് മുഖ്യപ്രതി മുഹമ്മദ് റോഷൻ നേരത്തേ പറഞ്ഞിരുന്നു. പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നും രണ്ട് വർഷമായി പ്രണയത്തിലാണെന്നും മുഹമ്മദ് റോഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുംബൈ പൻവേലിലെ പൊലീസ് സ്റ്റേഷനിൽ നിന്നാണ് റോഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്.

വീട്ടുകാർക്ക് പ്രണയം അറിയാമായിരുന്നു. എന്നാൽ വീട്ടിൽ സമ്മതിച്ചില്ല. അതുകൊണ്ടാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് വന്നത്. പെൺകുട്ടിയെ നിർബന്ധിച്ച് വിളിച്ചിറക്കിയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും റോഷൻ വ്യക്തമാക്കി.

ആദ്യം പോയത് മംഗലാപുരത്തേക്കാണ്. അവിടെ നിന്ന് ഒരു സുഹൃത്ത് മുംബൈയിലുള്ളതിനാൽ ഇവിടേക്ക് വന്നു. തട്ടിക്കൊണ്ടുപോയതാണെന്നാണല്ലോ നാട്ടുകാർ പറയുന്നതെന്ന് ചോദിച്ചപ്പോൾ 'നാട്ടുകാർക്ക് എന്തും പറയാമല്ലോ' എന്നാണ് റോഷൻ പ്രതികരിച്ചത്. 

നാട്ടിലെ ബന്ധുവിന് വന്ന ഫോൺകോൾ പിന്തുടർന്നാണ് റോഷനെ കേരളാ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. മുംബൈയിലെ പൻവേലിലായിരുന്നു പെൺകുട്ടിയും റോഷനും. ഏറെ വിവാദമായ കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇന്നലെ രാത്രിയാണ് പെൺകുട്ടിയേയും തട്ടിക്കൊണ്ടുപോയ റോഷനെയും മുംബൈയിൽ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം.രണ്ട് ദിവസം മുൻപാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്. മംഗലാപുരത്ത് രണ്ട് ദിവസം താമസിച്ച ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്. 

click me!