
മാങ്കുളം: ഇടുക്കി മാങ്കുളത്ത് കള്ളവാറ്റിന് പുറമേ വനത്തിലെ പനകളിൽ നിന്ന് അനധികൃതമായി കള്ള് ചെത്തി വിൽക്കുന്നു. എക്സൈസ് നടത്തിയ പരിശോധനയിൽ പനയിൽ നിന്ന് 11 ലിറ്റർ കള്ള് കണ്ടെടുത്തു. പ്രതികൾക്കായി അന്വേഷണം തുടങ്ങിയെന്ന് എക്സൈസ് അറിയിച്ചു.
വാറ്റുചാരായം കണ്ടെത്തുന്നതിനുള്ള പരിശോധന എക്സൈസ് കർശമാക്കിയോടെയാണ് വ്യാജമദ്യവിൽപ്പനക്കാർ കള്ള് ചെത്തിലേക്ക് മാറിയത്. വിവരം പുറത്തറിയാതിരിക്കാൻ വനത്തിലുള്ള പനകളാണ് ചെത്തുന്നത്. ഇത്തരത്തിൽ ഈറ്റക്കാടിനുള്ളിൽ ചെത്തിക്കൊണ്ടിരുന്ന രണ്ട് ആയത്തുംപനകൾ എക്സൈസ് കണ്ടെത്തി. 11 ലിറ്റർ കള്ള് പിടിച്ചെടുത്തു.
പനയുടെ മുകളിലേക്ക് കയറുന്നതിനായി മുളകൊണ്ട് നാട്ടിയ കാലുകൾ എക്സൈസ് നശിപ്പിച്ചു. ഇതിനൊപ്പം കള്ള് ശേഖരിക്കുന്നതിനായി സൂക്ഷിച്ച ഉള്ള് കളഞ്ഞ മുളങ്കുറ്റികളും കണ്ടെടുത്തു. കള്ള് ചെത്തി വിൽപ്പന നടത്തുന്നവരെക്കുറിച്ച് സൂചനകൾ കിട്ടിയതായും പ്രതികളെ ഉടൻ പിടികൂടുന്നതാണെന്നും എക്സൈസ് അറിയിച്ചു. മാങ്കുളം വനപ്രദേശങ്ങളിൽ വ്യാപകമായി ചാരായം വാറ്റും വ്യാജകള്ള് വിൽപ്പനയും നടക്കുന്നതായി പരാതിയുണ്ട്.
മൂന്നു മാസത്തിനിടയിൽ മാങ്കുളം ഭാഗത്ത് നിന്നും നാർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് 103 ലിറ്റർ ചാരായവും 1200 ലിറ്ററോളം കോടയും കണ്ടെത്തി നശിപ്പിച്ചിരുന്നു. 23 പേർക്കെതിരെ കേസെടുത്തു. പ്രതികൾ സംഘടിതമായാണോ വ്യാജമദ്യവിൽപ്പന നടത്തുന്നതെന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam