
കല്‍പ്പറ്റ: ഭര്‍ത്താവും മകനും അടക്കമുള്ളവർ നോക്കി നില്‍ക്കെ യുവതി തീകൊളുത്തി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. പുലിക്കാട് കണ്ടിയില്‍പൊയില്‍ മുഫീദയുടെ (48) മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പുലിക്കാട് ടി കെ ഹമീദ് ഹാജി (57) യാണ് കീഴടങ്ങിയത്.
ജൂലൈ മൂന്നിന് ആത്മഹത്യാശ്രമം നടത്തിയ വീട്ടമ്മ സെപ്തംബര്‍ രണ്ടിനായിരുന്നു ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരിച്ചത്. ഹമീദ് ഹാജിക്കെതിരെ പൊലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി മുന്‍കൂര്‍ജാമ്യമെന്ന ആവശ്യം നിരസിച്ചതോടെയാണ് ഇയാള്‍ ബുധനാഴ്ച പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയാണ് ഹമീദ് ഹാജി.
ഹമീദ്ഹാജിയുടെ ആദ്യ ഭാര്യയിലെ മകന്‍ ജാബിർ ആണ് കേസിലെ രണ്ടാം പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവസ്ഥലത്ത് മുഫീദയെ ഭീഷണിപ്പെടുത്തിയ വീഡിയോ ദൃശ്യം അടക്കമുള്ള തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു ജാബിറിന്റെ അറസ്റ്റ്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മുഫീദ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമ്പോള്‍ ജാബിര്‍ സാക്ഷിയായിരുന്നു. ആത്മാഹൂതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഒരു ശ്രമവും നടത്താതെ ഉമ്മയെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മുഫീദയുടെ മകന്‍ പരാതിപ്പെട്ടിരുന്നത്. കേസിലെ മറ്റൊരു പ്രതിയായ ഹമീദ് ഹാജിയുടെ അനുജന്‍ നാസര്‍ വിദേശത്താണ്. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പൊലീസിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.