
മൈസൂരു: ഇതര മതസ്ഥനുമായി പ്രണയത്തിലായതിനെ തുടർന്ന് 19കാരിയായ സഹോദരിയെയും അമ്മയെയു യുവാവ് തടാകത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തി. കർണാടകയിലെ മൈസൂരു ജില്ലയിലെ മരുരു ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഹിരിക്യതനഹള്ളി സ്വദേശിനിയായ 19 കാരി ധനുശ്രീ, അമ്മ അനിത (40) എന്നിവരാണ് മരിച്ചത്. കേസിൽ പ്രതിയായ സഹോദരൻ നിതിൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മുസ്ലീം യുവാവുമായി പ്രണയത്തിലായ സഹോദരി ധനുശ്രീയോട് നിതിന് കടുത്ത എതിർപ്പുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ വിഷയത്തിൽ പലതവണ വഴക്കുണ്ടാക്കുകയും മാതാപിതാക്കൾ ഇടപെട്ട് പരിഹരിക്കുകയും ചെയ്തു. മുസ്ലീം യുവാവുമായി ബന്ധം തുടരരുതെന്ന് മാതാപിതാക്കൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് പ്രതി നിതിൻ സമീപ ഗ്രാമത്തിലെ ബന്ധുവീടുകളിൽ സന്ദർശനത്തിനെന്ന വ്യാജേന ധനുശ്രീയെയും അമ്മ അനിതയെയും ബൈക്കിൽ കയറ്റിക്കൊണ്ടുപോയി. മാരൂർ കായലിനരികെ വാഹനം നിർത്തി ധനുശ്രീയെ വലിച്ചിഴച്ച് തടാകത്തിലേക്ക് തള്ളിയിട്ടു. അമ്മ അനിത ധനുശ്രീയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ പ്രതികൾ അവരെയും തടാകത്തിലേക്ക് തള്ളിയിട്ടു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ പ്രതി അമ്മയെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വീട്ടിലെത്തിയ പ്രതി അച്ഛൻ സതീഷ് ചോദ്യം ചെയ്തപ്പോൾ എല്ലാം വിവരിച്ചു.
ഏഴു മാസമായി നിതിൻ സഹോദരിയോട് മിണ്ടുന്നില്ലെന്ന് സതീഷ് പറഞ്ഞു. ഒരു കാര്യത്തിനും പരസ്പരം കലഹിക്കരുതെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. മാതാപിതാക്കളെന്ന നിലയിൽ ഞങ്ങൾ പ്രശ്നം പരിഹരിക്കുമെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. സഹോദരിയുമായി വഴക്കിട്ടാൽ വീട്ടിൽ വരരുതെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ സംഭവ ദിവസം രാത്രി 9 മണിക്ക് വീട്ടിൽ വന്നു. അമ്മാവന്മാരിൽ ഒരാൾക്ക് സുഖമില്ലെന്നും അവനെ അടിയന്തിരമായി കാണണമെന്നും പറഞ്ഞു. ഞാനാണ് ബൈക്കിന് പെട്രോൾ വാങ്ങിക്കൊടുത്തത്. വീട്ടിൽ കണ്ടപ്പോൾ, ഞാൻ ഭാര്യയെയും മകളെയും കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് മകൻ സംഭവം പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന് അപകീർത്തി വരുത്തുന്ന ഒന്നും ചെയ്യില്ലെന്ന് മകൾ തനിക്ക് വാക്ക് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഫയർഫോഴ്‌സ് ബുധനാഴ്ചയാണ് തടാകത്തിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഹുൻസൂർ റൂറൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam