സിലിക്ക് ജോളിക്കൊപ്പം അന്ത്യചുംബനം നല്‍കേണ്ടി വന്നത് ജോളിയുടെ പദ്ധതി; അലമ്പുണ്ടാക്കാന്‍ താല്‍പര്യമില്ലായിരുന്നു: ഷാജു

By Web TeamFirst Published Oct 8, 2019, 12:11 PM IST
Highlights

ജോളിക്ക് രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ല. വിവാഹത്തിന് മുന്‍പും വിവാഹശേഷവും ജോളിയുടെ വീട്ടുകാര്‍ സാമ്പത്തികമായി സഹായിച്ചിരുന്നു. ജോളിയുടെ ചില കാര്യങ്ങള്‍ പ്രത്യേകിച്ച് ഫോണ്‍ വിളി സംബന്ധിച്ച് തനിക്ക് എതിര്‍ അഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാല്‍ അലമ്പുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് താന്‍ മാറി നിന്നതെന്ന് ഷാജു 

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ കൊല ചെയ്യപ്പെട്ട സിലിയ്ക്ക് ജോളിക്കൊപ്പം അന്ത്യ ചുംബനം നല്‍കിയത് ജോളിയുടെ പദ്ധതിയാവാമെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു. ചോദ്യം ചെയ്യലില്‍ അറിയാവുന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞിട്ടുണ്ട്. താനുമായുള്ള വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് ഇപ്പോഴുള്ളതെന്ന് ഷാജു വ്യക്തമാക്കി. ഞങ്ങള്‍ തമ്മില്‍ എന്തോ ഒരു അടുപ്പമുണ്ടെന്ന് മറ്റുള്ളവര്‍ക്ക് മുന്നില്‍ തോന്നിപ്പിക്കാന്‍ ആയിരിക്കാം ജോളി അങ്ങനെ ചെയ്തിരുന്നത്. ഇപ്പോള്‍ തനിക്കെതിരെ ജോളി പറയുന്ന ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ തന്നെ അപമാനിക്കാന്‍ വേണ്ടിയുള്ളതാണ്. 

എന്‍ഐടി ഉദ്യോഗസ്ഥയാണെന്ന് തോന്നിക്കാന്‍ ഫോണ്‍ വിളികളിലൂടെ ജോളി ശ്രമിച്ചിരുന്നു. വീട്ടില്‍ കാറും സ്കൂട്ടറുമുണ്ട്. ഇവ രണ്ടും ജോളി ഉപയോഗിച്ചിരുന്നു. ജോളിയെയെ എന്‍ഐടിയില്‍ താന്‍ കൊണ്ടുപോയി വിട്ടിട്ടില്ല. അത്തരമൊരു കള്ളത്തരം പറയേണ്ട കാര്യം ജോളിക്ക് ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നും ഷാജു പറഞ്ഞു. ജോളിയുടെ ചില കാര്യങ്ങള്‍ പ്രത്യേകിച്ച് ഫോണ്‍ വിളി സംബന്ധിച്ച് തനിക്ക് എതിര്‍ അഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാല്‍ അലമ്പുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് താന്‍ മാറി നിന്നതെന്ന് ഷാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

"

ജോളിക്ക് രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ല. വിവാഹത്തിന് മുന്‍പും വിവാഹശേഷവും ജോളിയുടെ വീട്ടുകാര്‍ സാമ്പത്തികമായി സഹായിച്ചിരുന്നു. അതുകൊണ്ട് അത്തരം ബാധ്യതകള്‍ ഉണ്ടായിരുന്നില്ല. വീട്ടിലേക്കുള്ള ചെലവുകള്‍ക്കായി താന്‍ സഹായിക്കാറുണ്ടായിരുന്നു. ആദ്യ ഭാര്യ മരിക്കുന്നതിന് മുന്‍പ് ജോളിയെ ഫോണില്‍  പോലും വിളിച്ചിട്ടില്ല. മറ്റ് വീട്ടുകാര്‍ക്കൊപ്പം ജോളിയോടൊപ്പം ഒരു ബന്ധുവിന്‍റെ വീട്ടിലെ പരിപാടിക്ക് പോയിട്ടുണ്ട്. 

എന്നാല്‍ ജോളിയോടൊപ്പം വിവാഹത്തിന് മുന്‍പ് തനിച്ചൊരിടത്തും പോയിട്ടില്ലെന്നും ഷാജു പറഞ്ഞു. സിലിക്കുള്ള അന്ത്യചുംബനം ജോളിക്കൊപ്പം നല്‍കിയത് യാദൃശ്ചികമായാണെന്ന് ഷാജു നേരത്തേ പറഞ്ഞിരുന്നു.താൻ അന്ത്യചുംബനം നൽകാനെത്തിയപ്പോൾ ജോളി ഒപ്പമെത്തിയത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും ഈ ചിത്രം ഒഴിവാക്കണം ആൽബത്തിൽ നിന്ന് എന്ന് താൻ ആവശ്യപ്പെട്ടെന്നും ഷാജു രാവിലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

click me!