ആളുമാറി മർദ്ദനം: പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

By Web TeamFirst Published Mar 1, 2019, 8:00 AM IST
Highlights

മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ജയിൽ വാർഡനായ വിനീത്  വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി 

കൊല്ലം: ആളുമാറി മർദ്ദനത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതാണ് പിടിയിലായത്. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ മരണശേഷം വൈകീട്ട് ജില്ലാ ജയിലില്‍ എത്തിയ പൊലീസിന് വിനീതിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ഫെബ്രുവരി 16 നാണ് സംഭവം നടക്കുന്നത്. പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം വീട്ടില്‍ നിന്ന് പിടിച്ച് പുറത്തിറക്കിയ ശേഷം തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കാൻ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.

പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിലും ര‍‍ഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ തിരുവനന്തപുരത്തെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറേ ദിവസം അത്യാഹിത വിഭാഗത്തില്‍ കിടന്ന രഞ്ജിത്ത് ഇന്നലെയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം കൊല്ലം അരിനെല്ലൂരിലെ വീട്ടിലെത്തിച്ച് മൃതദേഹം സംസ്കരിക്കും. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനായ വിനീതാണ് രഞ്ജിത്തിനെ മര്‍ദ്ദിച്ചതെന്ന് ചവറ തെക്കുഭാഗം പൊലീസ് വ്യക്തമാക്കിയിരുന്നു. 
 

click me!