ഒന്നാം പ്രതി മൻസൂർ, രണ്ടാം പ്രതി അക്ബർ ഷാ എന്നിവരാണ് സ്ത്രീയെ കൂടുതൽ ഉപദ്രവിച്ചത്
തിരുവനന്തപുരം: കഠിനംകുളം ബലാത്സംഗ ശ്രമക്കേസിലെ ഗൂഢാലോചനക്ക് കൂടുതൽ തെളിവ്. പ്രതികളിൽ ഒരാൾ മാത്രമാണ് യുവതിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്തെന്നാണ് പൊലീസിന് കിട്ടിയ വിവരം. രാജൻ എന്ന ആൾ മാത്രമാണ് ഭര്‍ത്താവിന്‍റെ സുഹൃത്തെന്ന നിലയിൽ സംഘത്തിൽ ഉണ്ടായിരുന്നത്. യുവതിയുടെ ഭര്‍ത്താവും സുഹൃത്ത് രാജനും ചേര്‍ന്നാണ് മറ്റ് പ്രതികളെ വിളിച്ച് വരുത്തിയതെന്നാണ് വിവരം.
തുടര്‍ന്ന് വായിക്കാം: കഠിനംകുളം പീഡനശ്രമം; മുഖ്യപ്രതി നൗഫല്‍ പിടിയില്‍...
ഭര്‍ത്താവും സുഹൃത്തും വിളിച്ച് വരുത്തിയത് അനുസരിച്ചാണ് ഒന്നും രണ്ടും പ്രതികൾ സംഭവ സ്ഥലത്ത് എത്തിയത്. ഒന്നാം പ്രതി മൻസൂർ, രണ്ടാം പ്രതി അക്ബർ ഷാ എന്നിവരാണ് സ്ത്രീയെ കൂടുതൽ ഉപദ്രവിച്ചത്. ഭാര്യക്ക് മദ്യം നൽകിയ ശേഷം ഭർത്താവും മറ്റ് പ്രതികളുമായി പുതുക്കുറിയിലെ വീടിന് സമീപം മദ്യപിച്ചു. നൗഫലിൻ്റെ ഓട്ടോ വിളിച്ചതും മൺസൂറെന്ന് പൊലീസ് പറയുന്നത്.
പണം വാങ്ങിയ ശേഷം യുവതിയെ പീഡിപ്പിക്കാൻ ഭര്‍ത്താവ് ഒത്താശ ചെയ്തു എന്ന തരത്തിലുള്ള വിവരങ്ങളും തെളിവുകളുമാണ് സംഭവത്തിൽ പ്രതിചേര്‍ക്കപ്പെട്ടവരെ ചോദ്യം ചെയ്യുന്നതിൽ നിന്ന് പൊലീസ് മനസിലാക്കുന്നത്. ഓട്ടോയിൽ കയറ്റി കടത്തിക്കൊണ്ട് പോകാൻ ശ്രമിക്കുമ്പോഴും ബലാത്സംഗ ശ്രമം നടക്കുമ്പോഴും എല്ലാം ഭര്‍ത്താവ് പരിസരത്ത് തന്നെ ഉണ്ടായിരുന്നു എന്നാണ് പ്രതികളിൽ നിന്ന് കിട്ടുന്ന വിവരം. ഭര്‍ത്താവ് പണം കൈപ്പറ്റിയതിന് അടക്കം കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.
തുടര്‍ന്ന് വായിക്കാം: കഠിനംകുളം പീഡനക്കേസ്: പ്രതികളെ കുടുക്കി അഞ്ചു വയസുകാരൻ്റെ മൊഴി...