കല്ലട ബസിലെ മർദ്ദനക്കേസ് അന്വേഷണം തമിഴ്നാട്ടിലേക്കും; സേലത്തു നിന്നുള്ള യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തും

By Web TeamFirst Published Apr 24, 2019, 11:47 AM IST
Highlights

തൃക്കാക്കര എസിപി യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് തമിഴ്നാട്ടിലെത്തിയത്. സേലത്തു നിന്നുമുള്ള യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തും.

സേലം: സുരേഷ് കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്കും. കല്ലട ബസിലെ മർദ്ദനത്തിൽ അന്വേഷണത്തിനായി തൃക്കാക്കര എസിപി യുടെ നേതൃത്വത്തിൽ ഉള്ള സംഘം തമിഴ്നാട്ടിലെത്തി. സേലത്തു നിന്നുമുള്ള യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തും. മർദ്ദനമേറ്റ മറ്റു രണ്ടു പേരുടെയും മൊഴി സംഘം എടുക്കും. 

സുരേഷ് കല്ലടയുടെ ബസിൽ നിന്നും യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ 7 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ എല്ലാ പ്രതികളും പിടിയിലായെന്ന് മരട് പൊലീസ് അറിയിച്ചു. 

കല്ലടയുടെ വൈറ്റില ഓഫീസിലെ ജീവനക്കാരായ ജയേഷ്, ജിതിൻ, അൻവർദിൻ, രാജേഷ്, ഡ്രൈവറായ വിഷ്ണു, കുമാർ, ഒപ്പം കൊല്ലം സ്വദേശി ഗിരിലാൽ എന്നയാളേയുമാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ജയേഷ്, ജിതിൻ,ഗിരിലാൽ  എന്നിവരാണ് കേസിലെ ആദ്യമൂന്ന് പ്രതികൾ. വധശ്രമം, മോഷണശ്രമം, പിടിച്ചുപറി, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇവർ സ‌‌ഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് തകരാറിലാവുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരെ വൈറ്റിലയിൽ വച്ച് കല്ലട ജീവനക്കാർ ആക്രമിക്കുകയുമായിരുന്നു. കരിങ്കല്ല് കൊണ്ട് തലക്കടിയേറ്റ അജയഘോഷ് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്.മറ്റ് രണ്ട് പേർ തമിഴ്നാട്ടിലെ സ്വകാര്യആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

click me!