താമരശേരി ചുരം മൂന്നാം വളവില്‍ വെച്ച് ഇന്നലെ രാത്രി ബസ്സും ഗുഡ്‌സ് വാഹനവും പരസ്പരം ഉരസിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് സംഭവം
കോഴിക്കോട്: വയനാട്ടില്‍ നിന്നും വരികയായിരുന്ന വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആക്രമിക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ നാല് യുവാക്കൾ റിമാൻഡിൽ. കൈതപ്പൊയില്‍ ആനോറമ്മല്‍ നെടുവള്ളി അജ്മല്‍(26), ഷാജഹാന്‍(30), ആഷിഖ്(29), കൈതപ്പൊയില്‍ ഉളിയാടന്‍കുന്ന് ആഷിഖ്(25) എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. താമരശേരി ചുരം മൂന്നാം വളവില്‍ വെച്ച് ഇന്നലെ രാത്രി ബസ്സും ഗുഡ്‌സ് വാഹനവും പരസ്പരം ഉരസിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് സംഭവം. വാഹനങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിച്ച് യാത്ര തുടർന്നതോടെ ഇതില്‍ ബന്ധമില്ലാത്ത കാര്‍ യാത്രക്കാര്‍ ടൂറിസ്റ്റ് ബസ്സ് ഡ്രൈവറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും യാത്രക്കാര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നു. ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ മുണ്ടുള്‍പ്പെടെ അഴിച്ചെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായും പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അക്രമണം അഴിച്ചുവിട്ട യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.


