
മാവേലിക്കര : വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിലുൾപ്പെടെ നിരവധി മയക്കുമരുന്ന്, വധശ്രമ കേസുകളില്‍ പ്രതിയായ മാവേലിക്കര തെക്കേക്കര വാത്തികുളം സുമ ഭവനത്തിൽ രാഹുൽ (നന്ദുമാഷ്, 23) നെ ആണ് പൊലീസ് പിടികൂടിയത്. ഒളിവിലായിരുന്ന ഇയാളെ ബെംഗളൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ജില്ല കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് രാഹുലിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. തനിക്കെതിരെ കാപ്പ നിയമപ്രകാരം നടപടി തുടങ്ങിയതായി അറിഞ്ഞതോടെ രാഹുല്‍ ഒളിവില്‍ പോവുകയായിരുന്നു. ഭരണിക്കാവിലുള്ള ഒരാളുടെ വീട്ടിൽ മാരകയുധങ്ങളുമായി അതിക്രമിച്ചു കയറി അക്രമം നടത്തിയ ശേഷമാണ് രാഹുല്‍ ഒളിവിൽ പോയത്. കൂട്ടുപ്രതികൾക്കും ഒപ്പമാണ് പ്രതി നാട് വിട്ടത്. പൊലീസ് തന്നെ പിന്തുടരുന്നതായി മനസിലാക്കിയ പ്രതി ബാംഗളുരുവിലേക്കു കടക്കുകയായിരുന്നു.
അന്വേഷണ സംഘം പ്രതിയെ ബെംഗളൂരുവിലുള്ള ഒളിസാങ്കേതത്തിൽ നിന്നും സാഹസികമായി കീഴ്പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് ഐ.പി.എസിന്റെയും ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ. ആർ. ജോസിന്റെയും നിർദ്ദേശനുസരണം കുറത്തികാട് ഐ.എസ്.എച്ച്.ഒ ജി. മനോജ്, എസ്.ഐ. സുനുമോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നൗഷാദ്, ബിജു, അനീഷ് .ജി. നാഥ്, സാദിക്ക് ലെബ്ബ, സിവിൽ പൊലീസ് ഓഫീസർ അരുൺ, ഹോം ഗാർഡ് വിജയകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി ഡിമാൻഡ് ചെയ്ത പ്രതിയെ കാപ്പ നിയമപ്രകാരം തടങ്കലിൽ പാർപ്പിക്കുന്നതിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam