
ബംഗലൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരുവിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന് രാവിലെ സന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വിദഗ്ധ പരിശോധന നടത്തിയതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി പൊലീസിനോട് ആവശ്യപെട്ടു. ജുഡീഷ്വൽ അനുമതി വാങ്ങാതെ സന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയതിനെ കോടതി വിമർശിച്ചു. ഇന്നലെ രാത്രിയാണ് ചിത്രദുര്‍ഗയില്‍ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്.
കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സന്യാസിക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹൈസ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതി വന്ന് ആറ് ദിവസത്തിന് ശേഷമായിരുന്നു പൊലീസിന്റെ നടപടി. ലിംഗായത്ത് മഠം നടത്തുന്ന സ്കൂളിലെ തന്നെ വിദ്യാര്‍ത്ഥിനികളെയാണ് സന്യാസി പീഡിപ്പിച്ചത്. ലിംഗായത്ത് മഠം നടത്തുന്ന സ്കൂളിലെ 15-ഉം 16-ഉം വയസ്സുള്ള വിദ്യാര്‍ത്ഥിനികളെ മൂന്നര വര്‍ഷത്തോളം ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.
സ്കൂൾ ഹോസ്റ്റല്‍ വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്‍ ജി ഒയെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ശിശുസംരക്ഷണ സമിതി വഴി പൊലീസിനെ സമീപിച്ചതോടെ സന്ന്യാസിക്കെതിരെ കേസെടുത്തു. അറസ്റ്റ് വൈകിയതിൽ പ്രതിഷേധം കനക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
കര്‍ണാടകത്തിലെ നിര്‍ണായക വോട്ടു ബാങ്കാണ് ലിംഗായത്ത്. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങള്‍ വലിയ അടുപ്പമാണ് മഠവുമായി പുലര്‍ത്തുന്നത്. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കേ ലിംഗായത്ത് വിഭാഗത്തിലെ സന്യാസിക്ക് എതിരെ നടപടിയെടുക്കാൻ ആദ്യ ഘട്ടത്തിൽ സര്‍ക്കാര്‍ മടിച്ചെന്നായിരുന്നു ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam