
ബെംഗളൂരു: ബെംഗളൂരുവിൽ വനിതാ ജിയോളജിസ്റ്റായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. കർണാടക മൈൻസ് ആൻഡ് ജിയോളജി ഡിപ്പാർട്ട്‌മെന്റിൽ ഡെപ്യൂട്ടി ഡയറക്ടറായ പ്രതിമ (37)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ വസതിയിൽ വെച്ചാണ് പ്രതിമക്ക് കുത്തേറ്റത്. ഭർത്താവും മകനും വീട്ടിലില്ലാത്ത സമയത്താണ് കൊലപാതകം. വകുപ്പിലെ സത്യസന്ധയും ധീരയുമായ ഓഫിസറായിരുന്നു പ്രതിമയെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
ജീവനക്കാർക്കിടയിൽ ബഹുമാനിതയായിരുന്നു പ്രതിമ. ഈ അടുത്ത ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ പ്രതിമയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. പ്രത്യക്ഷത്തിൽ ശത്രുക്കളൊന്നുമുണ്ടായിരുന്നില്ല. നിയമമനുസരിച്ച് പ്രവർത്തിക്കുന്ന മികച്ച ഉദ്യോഗസ്ഥയായിരുന്നു അവരെന്നും സഹപ്രവർത്തകർ പറയുന്നു.
കർണാടക ജിയോളജി ഡിപ്പാർട്ട്‌മെന്റിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പ്രതിമ വീട്ടില്‍ തനിച്ചായ സമയത്താണ് ആക്രമിക്കപ്പെട്ടത്. ഭർത്താവ് ജന്മനാടായ തീർത്ഥഹള്ളിയിൽ പോയപ്പോഴായിരുന്നു സംഭവം. അക്രമത്തിന് പിന്നില്‍ ഒരാളാണോ ഒന്നിലധികം പേരുണ്ടായിരുന്നോ എന്നൊന്നും ഇപ്പോള്‍ വ്യക്തമല്ല. ദൊഡ്ഡകല്ലസന്ദ്രയിലെ കുവെമ്പു നഗറിലെ വാടക വീട്ടിലാണ് പ്രതിമ താമസിച്ചിരുന്നത്.
Read More.... രാത്രി ഡ്രൈവർ വീട്ടിൽ വിട്ടു, ശേഷം ഫോണിൽ കിട്ടിയില്ല, ഉന്നത സർക്കാർ ഉദ്യോഗസ്ഥ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
ശനിയാഴ്ച രാത്രി എട്ട് മണിയോടെ പ്രതിമയെ ഡ്രൈവർ വീട്ടിൽ കൊണ്ടുപോയി വിട്ടു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഫോണ്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ സഹോദരന്‍ വീട്ടിലെത്തി. അപ്പോഴാണ് പ്രതിമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ പ്രതിമ തനിച്ചാണെന്ന് അറിയുന്ന പരിചയക്കാര്‍ ആരെങ്കിലുമാവും കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam