17കാരനിൽ നിന്ന് നീക്കിയ അവയവങ്ങൾ ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല. 100 രൂപ നൽകിയാണ് സംഘം 17കാരനെ വശീകരിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഭോപ്പാൽ: 2 കോടി നൽകാമെന്ന വാഗ്ദാനം ചെയ്ത് 17കാരനെ കുരുക്കിലാക്കി. പിന്നാലെ 17കാരനെ കൊലപ്പെടുത്തി അവയവ മാഫിയ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് 17കാരൻ കൊല്ലപ്പെട്ടത്. ഇക്ബാൽ മൈതാൻ സ്വദേശിയായ 17കാരനെ ഓഗസ്റ്റ് ആറ് മുതലാണ് കാണാതായത്. ഓഗസ്റ്റ് 11ാം തിയതി 17കാരന്റെ മൃതദേഹം ഛോട്ടാ തലാബ് എന്ന തടാകത്തിൽ നിന്ന് കണ്ടെത്തുതകയായിരുന്നു. ഓഗസ്റ്റ് 14ാം തിയതിയാണ് 17കാരന്റെ മൃതദേഹം കുടുംബം തിരിച്ചറിയുന്നത്. ഈ കേസിലെ അന്വേഷണമാണ് ഭോപ്പാൽ കേന്ദ്രീകരിച്ച് നടക്കുന്ന അവയവ മാഫിയയിലേക്ക് എത്തിയത്. സംഭവത്തിൽ 13 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 17കാരന്റെ ശരീരത്തിൽ നിന്ന് ശേഖരിക്കുന്ന അവയവങ്ങൾ വിദേശത്തേക്ക് അയയ്ക്കാനുള്ള തീരുമാനത്തിലായിരുന്നു അവയവ മാഫിയ ഉണ്ടായിരുന്നത്. എന്നാൽ 17കാരനിൽ നിന്ന് നീക്കിയ അവയവങ്ങൾ ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല. 100 രൂപ നൽകിയാണ് സംഘം 17കാരനെ വശീകരിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അവയവ ദാനത്തിലൂടെ വൻ തുക നേടാമെന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനമെന്നാണ് പൊലീസ് വിശദമാക്കുന്നത്.
സംഘത്തിനൊപ്പം കൂടുതൽ കൌമാരക്കാരുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. നിലവിൽ അറസ്റ്റിലായ അഞ്ച് പേരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. 17കാരനെ തട്ടിക്കൊണ്ട് പോയ ശേഷം ഉദ്ദേശിച്ച രീതിയിൽ അവയവങ്ങൾക്ക് ആവശ്യക്കാർ എത്താതെ വന്നതോടെ മൃതദേഹം തടാകത്തിൽ ഉപേക്ഷിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. പ്രദേശവാസിയായ മറ്റൊരു 17 വയസ്സുകാരൻ കൂടി തനിക്കെതിരെയും സമാനമായ വധശ്രമം ഉണ്ടായതായി പരാതിപ്പെട്ടിട്ടുണ്ട്. വൻ തുക വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നതായാണ് പൊലീസ് വിലയിരുത്തൽ.


