
തിരുവനന്തപുരം: കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നര വയസുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു സംഭവത്തിൽ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്. പ്രതി മഞ്ചു പൊലീസ് കസ്റ്റഡിയിലാണ്. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് കുട്ടി കൊല്ലപ്പെടുന്ന രണ്ടാമത്തെ ദാരുണ സംഭവമാണിത്. ശ്രീകണ്ഠൻ- സിന്ധു ദമ്പതികളുടെ ഒന്നര വയസുള്ള അനന്ദനാണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് ദാരുണ സംഭവം. കൊണ്ണിയൂരിലെ വീടിനോട് ചേര്‍ന്ന കിണറ്റിൽ എറിഞ്ഞാണ് മഞ്ചു ഒന്നര വയസുകാരനെ കൊലപ്പെടുത്തിയത്. ശ്രീകണ്ഠന്റെ ആദ്യഭാര്യയായിരുന്നു മഞ്ചു. ഈ ബന്ധത്തിൽ രണ്ട് പെൺകുട്ടികളുണ്ട്. എന്നാൽ രണ്ടാമത്തെ പ്രസവത്തോടെ മഞ്ചുവിന് മാനസികാസ്വാസ്ഥ്യം നേരിട്ടു. ഇതോടെയാണ് ശ്രീകണ്ഠൻ മഞ്ചുവിന്റെ സഹോദരി സിന്ധുവിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലാണ് കൊല്ലപ്പെട്ട കുഞ്ഞ് അനന്ദൻ പിറന്നത്. ശ്രീകണ്ഠനും മഞ്ചുവും സിന്ധുവും മൂന്ന് മക്കളും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.
ഇന്ന് രാവിലെ കൊലപാതക കൃത്യം നടത്തിയ മഞ്ചു പിന്നീട് പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. പിന്നാലെ കാട്ടാക്കട ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam