കട്ടപ്പന ഇരട്ടക്കൊലക്കേസ്: കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യ അറസ്റ്റില്‍

By Web TeamFirst Published Mar 25, 2024, 5:50 PM IST
Highlights

വിജയനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടിയ കേസിലെ മൂന്നാം പ്രതിയായിട്ടാണ്  57 വയസ്സുള്ള വിജയന്റെ ഭാര്യയെ അറസ്റ്റ് ചെയ്തത്.

ഇടുക്കി: ഇടുക്കി കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിലെ മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കക്കാട്ടുകടയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറെ നാളുകളായി വീടിനുള്ളില്‍ കഴിഞ്ഞിരുന്നതിനാല്‍ ഇവരുടെ മാനസികനില മോശമായ അവസ്ഥയിലായിരുന്നു. നിരവധി തവണ കൗൺസലിംഗ് നല്‍കി മാനസികനില വീണ്ടെടുത്തതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 

കട്ടപ്പന ഇരട്ടക്കൊലപാതക കേസുകളിലൊന്നായ വിജയനെ കൊലപ്പെടുത്തിയതിൽ മൂന്ന് പ്രതികളാണുള്ളത്. ഒന്നാം പ്രതി നീതിഷിൻ്റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മോഷണ ശ്രമത്തിനിടെ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതിയും വിജയൻ്റെ മകനുമായ വിഷ്ണുവിൻ്റെ അറസ്റ്റും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് നിതീഷിനെയും വിഷ്ണുവിനെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ വിജയൻ്റെ ഭാര്യയുടെ പങ്ക് സംബന്ധിച്ച് തെളിവുകൾ ലഭിച്ചു. ഭാര്യയെും പലതവണ ചോദ്യം ചെയ്തു. നിതീഷിൻ്റെ നിർദ്ദേശ പ്രകാരം വർഷങ്ങളായി വീടിനുള്ളിൽ തന്നെ കഴിഞ്ഞിരുന്നതിനാൽ ഇവരുടെ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നു. നിരവധി തവണ കൗൺസിലിംഗ് നൽകിയാണ് ഇവരുടെ മാനസിക നിലയിൽ പുരോഗതിയുണ്ടാക്കിയത്. അതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

2016 ൽ കൊലപ്പെടുത്തിയ നിതീഷിൻറെ കുഞ്ഞിൻറെ മൃതദേഹ അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹം കത്തിച്ച ശേഷം അവശിഷ്ടങ്ങൾ വിജയൻ തോട്ടിൽ ഒഴുക്കിയെന്നാണ് നിതീഷ് പറഞ്ഞത്.  നിതീഷിനെയും വിഷ്ണുവിനെയും ഒരുമിച്ച് ചോദ്യം ചെയ്തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. വിഷ്ണു ഇപ്പോഴും നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അതിനാൽ ഇത് ഭേദമായ ശേഷം കുഞ്ഞിനെ കൊന്ന കേസിലും അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് നാലും പേരെയും ഒരുമിച്ച് ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

click me!