
തിരുവനന്തപുരം: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലഹരിമാഫിയയ്ക്കുമെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 90 പേര്‍ക്കെതിരെയും വാറണ്ട് കേസില്‍ പ്രതികളായ 153 പേര്‍ക്കെതിരെയും അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിച്ചു. 53 പേരെ കരുതല്‍ തടങ്കലില്‍ വയ്ക്കുകയും അഞ്ചു പേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സോണല്‍ ഐ.ജിമാര്‍ക്കും റെയിഞ്ച് ഡി.ഐ.ജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് ഡിജിപി നിർദ്ദേശം നൽകി. ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എടുക്കുന്ന കേസുകളിലും സെന്‍സേഷണല്‍ കേസുകളിലും ജില്ലാ പൊലീസ് മേധാവിമാര്‍ വ്യക്തിപരമായ ശ്രദ്ധ പതിപ്പിക്കണം. ഇത്തരം കേസുകളില്‍ പ്രതികളെ പിടികൂടുന്നതിന് കൃത്യമായ ഇടവേളകളില്‍ അവലോകന യോഗങ്ങള്‍ ചേരണം.സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും മയക്കുമരുന്ന് വില്‍ക്കുന്നവര്‍ക്കും അവ ഉപയോഗിക്കുന്നവര്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കും.
സംശയകരമായ ഇടപെടല്‍ നടത്തുന്നവരുടെ സൈബര്‍ ഇടങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍ ആയിരിക്കും. സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തും. കണ്‍ട്രോള്‍ റൂം വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. അവര്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളിന്‍മേല്‍ ഉടന്‍ നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.
Read More : വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം: രണ്ട് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് വേണം, മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam