ക്ലിനിക്കിലെ അറ്റന്‍ററായ സ്ത്രീ മുറിക്കുള്ളിലേക്ക് പോയപ്പോഴായിരുന്നു ഡോക്ടര്‍ കടന്ന് പടിച്ചതെന്ന് യുവതി പറയുന്നു.
കണ്ണൂര്‍: കണ്ണൂരിൽ ചെവി വേദനയുമായി ക്ലിനിക്കിൽ എത്തിയ യുവതിയെ ഡോക്ടർ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. ശ്രീകണ്ഠാപുരത്ത് രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഡോക്ടറായ പ്രശാന്തിനെ ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായ പ്രശാന്ത് ഇപ്പോൾ കൊവിഡ് നിരീക്ഷ,ണ കേന്ദ്രത്തിലാണ്.
ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ ദളിത് യുവതിയെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കണ്ണൂർ ശ്രീകണ്ഠാപുരത്ത് ക്ലിനിക് നടത്തുന്ന ഡോക്ടർ പ്രശാന്ത് നായിക് ഉപദ്രവിച്ചപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു എന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാർത്തയ്ക്ക് പിന്നാലെ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ചെവി വേദനയായി ശ്രീകണ്ഠാപുരം ബസ്റ്റാന്റിന് പിറകിലെ എസ്എംസി ക്ലിനിക്കിൽ എത്തിയത്. ക്ലിനിക്കിലെ അറ്റന്‍ററായ സ്ത്രീ മുറിക്കുള്ളിലേക്ക് പോയപ്പോഴായിരുന്നു ഡോക്ടര്‍ കടന്ന് പടിച്ചതെന്ന് യുവതി പറയുന്നു. എന്നാൽ തെറ്റുചെയ്തിട്ടില്ലെന്നാണ് ഡോക്ടർ പ്രശാന്ത് നായിക് പറയുന്നത്.