
ബെംഗളൂരു: ബെംഗളുരുവിൽ മലയാളി യുവതി ദേവ കൊല്ലപ്പെട്ടത് ആൺസുഹൃത്തിന്‍റെ സംശയരോഗം മൂലമെന്ന് പൊലീസ്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു തിരുവനന്തപുരം സ്വദേശിയായ ദേവ ബെംഗളൂരുവിൽ കൊല്ലപ്പെടുന്നത്. ദേവയെ കൊലപ്പെടുത്തിയത് മൂന്ന് വർഷമായി ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് വൈഷ്ണവ് ആണ്. വൈഷ്ണവിന്‍റെ സംശയരോഗമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ദേവയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് വൈഷ്ണവ് സംശയിച്ചിരുന്നു.ഇതെ തുടർന്ന് ഇരുവരും തമ്മിൽ കഴിഞ്ഞ ശനിയാഴ്ച തർക്കം ഉണ്ടാവുകയും പിന്നാലെ വൈഷ്ണവ് കുക്കറുകൊണ്ട് വൈഷ്ണവ് ദേവയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
കൊല്ലത്തെ ഒരു സൈനിക ഉദ്യോഗസ്ഥന്‍റെ മകനായ വൈഷ്ണവും തിരുവനന്തപുരത്തെ ഒരു ടെക്സ്റ്റൈൽസ് ഉടമയുടെ മകളായ ദേവയും പൊതുസുഹൃത്തുക്കൾ വഴി കോളേജ് പഠനകാലത്താണ് കണ്ടുമുട്ടുന്നത്. പ്രണയത്തിലായ ഇരുവരും ബെംഗളുരുവിൽ ജോലി കിട്ടിയ ശേഷം മൂന്ന് വർഷത്തോളമായി ന്യൂ മൈക്കോ ലേ ഔട്ടിലെ ഒരു വീട്ടിൽ ഒന്നിച്ച് താമസിക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. കോറമംഗലയിലെ ഒരു കോർപ്പറേറ്റ് കമ്പനിയിൽ സെയ്ൽസ് ആൻഡ് മാർക്കറ്റിംഗ് ടീമിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഇരുവരും വർക്ക് ഫ്രം ഹോമായിരുന്നു.
ദേവയുടെ സഹോദരിയും കുടുംബവും ബെംഗളുരുവിലുണ്ട്. കൊലപാതകം നടന്ന ശനിയാഴ്ച രാവിലെ ഇരുവരും സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ വഴക്കിടുകയായിരുന്നുവെന്നും, കുടുംബങ്ങളിടപെട്ട് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് സഹോദരി നൽകിയിരിക്കുന്ന മൊഴി. ദേവ മറ്റൊരു ആൺസുഹൃത്തിനോട് സംസാരിക്കുന്നതിലെ ദേഷ്യമാണ് വഴക്കിലേക്ക് നയിച്ചത്. ദേവയ്ക്ക് ഈ യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച വൈഷ്ണവ് നിരന്തരം വഴക്കിട്ടിരുന്നുവെന്നും കുടുംബം മൊഴി നൽകിയിട്ടുണ്ട്.
സഹോദരിയുടെ ഫ്ലാറ്റിൽ നിന്ന് തിരികെയെത്തി, വൈകിട്ട് നാല് മണിയോടെയാണ് വൈഷ്ണവ് ദേവയെ ആക്രമിക്കുന്നത്. അടുക്കളയിൽ ചോറ് വച്ചിരുന്ന കുക്കറിൽ നിന്ന് ഭക്ഷണം മാറ്റിയാണ് വൈഷ്ണവ് ദേവയുടെ തലയ്ക്ക് അടിച്ചത്. മൂന്ന് തവണ കുക്കറിന്‍റെ സ്റ്റീം വെന്‍റ് കൊണ്ട് തലയ്ക്കടി കൊണ്ട ദേവ ചോര വാർന്നാണ് മരിച്ചത്. ദേവയെ ആക്രമിച്ച ശേഷം വൈഷ്ണവ് ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടു. സഹോദരി പല തവണ ദേവയുടെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ അയൽക്കാരോട് പോയി നോക്കാൻ പറഞ്ഞപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.
പൊലീസെത്തി, ഫോൺ ട്രാക്ക് ചെയ്ത് ഞായറാഴ്ച ഉച്ചയോടെ തന്നെ വൈഷ്ണവിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ വൈഷ്ണവ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം ദേവയുടെ മൃതദേഹം ഇന്ന് പുലർച്ചെയോടെ തിരുവനന്തപുരത്ത് എത്തിച്ചു. ഉച്ചയോടെ സംസ്കാരച്ചടങ്ങുകൾ നടന്നു. വൈഷ്ണവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. വൈഷ്ണവിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ബംഗളൂരുവിൽ മലയാളി യുവതിയുടെ കൊലയ്ക്ക് പിന്നിൽ സംശയരോഗം
Read More : പാവങ്ങൾ ഓണം ഉണ്ണുന്നത് പോലും മുടക്കി, പിണറായി സർക്കാർ ഓണത്തെയും ശരിയാക്കി: കെ.സുരേന്ദ്രൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam