പങ്കാളിയെ കൈമാറ്റം, അറസ്റ്റ്, ഭാര്യയുടെ കൊലപാതകം; ഷിനോയുടെ ജീവനെടുത്തത് 'പൊളോണിയം' എന്ന മാരക വിഷം ?

By Web TeamFirst Published May 29, 2023, 4:44 PM IST
Highlights

ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയാണ് പൊലീസ് ഷിനോയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതിന് പിന്നാലെ വൻ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കോട്ടയം: പങ്കാളിയെ കൈമാറിയ സംഭവത്തിലെ പിടിയിലാവുകയും പിന്നീട് പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ഷിനോ മാത്യു ജീവനൊടുക്കിയത് മാരക വിഷമായ ‘പൊളോണിയം’ കഴിച്ചാണെന്ന് സൂചന. മരിക്കുന്നതിന് മുമ്പ് താൻ മാരകവിഷമായ ‘പൊളോണിയം’ കഴിച്ചുവെന്ന് ഷിനോ പൊലീസിനോട് പറഞ്ഞിരുന്നു. മാരകവിഷം കഴിച്ച് ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെ ഇന്ന് പുലർച്ചെയാണ് ഷിനോ മരണപ്പെട്ടത്. 

2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന (Partner Swapping) സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. കോട്ടയം മണർകാട് കാഞ്ഞിരത്തുംമൂട്ടിൽ ഷിനോ മാത്യുവിന്‍റെ ഭാര്യ ജൂബി ജേക്കബ്(28) ആണ് ഭർത്താവിനെതിരെ പരാതി കൊടുത്തത്. ഭർത്താവ് പണം വാങ്ങി ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയാണ് പൊലീസ് ഷിനോയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതിന് പിന്നാലെ വൻ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മേയ് 19നാണ്  ഭാര്യ ജൂബി ജേക്കബിനെ (28) വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ജാമ്യത്തിലിറങ്ങിയ ഷിനോ  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കുടംബത്തിന്‍റെ ആരോപണം. ജൂബിയുടെ മരണത്തിനു പിന്നാലെ കുടുംബാംഗങ്ങൾ ഷിനോയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ജൂബി കൊല്ലപ്പെട്ടതിനു പിന്നാലെ  അന്ന് വൈകിട്ടാണ് ഷിനോ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.  സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വലിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ്  പ്രധാനമായും പ്രവർത്തനം നടന്നിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിണ്  പൊലീസ് ഏഴംഗ സംഘത്തെ പിടികൂടിയത്.  ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈം​ഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍‌ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.  പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായെന്ന് പരാതിക്കാരിയുടെ സഹോദരൻ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായും സഹോദരൻ ആരോപിച്ചിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പുറത്ത് വന്നത്. ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറിയുള്ള ലൈംഗിക വേഴ്ചയ്ക്ക് പ്രതികള്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.  കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ്  പ്രധാനമായും ഈ സംഘത്തിന്‍റെ പ്രവർത്തനം നടന്നിരുന്നത്.  

വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരും സംഘത്തിലുണ്ടായിരുന്നു. ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും വീടുകളുമാണ് സംഘങ്ങൾ താവളമാക്കിയത്. പല സ്ത്രീകളെയും സംഘത്തിലെത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് പൊലീസ് പറയുന്നു.  മറ്റൊരു തരത്തിലുള്ള പെണ്‍ വാണിഭമാണ് ഈ മീറ്റപ്പിന്‍റെ പേരിൽ നടന്നിരുന്നതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.  നേരത്തെ കായംകുളത്തും സമാനകേസുകളില്‍ നാലുപേര്‍ പിടിയിലായിരുന്നു. 2019-ലാണ് സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അന്നും പ്രതികള്‍ പിടിയിലായത്. ഷെയര്‍ ചാറ്റ് ആപ്പ് വഴിയായിരുന്നു അന്ന് ഇടപാടുകള്‍ നടന്നത്.  

Read More : കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ; പരാതിക്കാരിയായ ഭാര്യയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിക്കൊന്നു

click me!